ആലപ്പുഴ: കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് തfരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും ധനമന്ത്രി പറഞ്ഞു. ആദായ നികുതി വകുപ്പിന് ആവശ്യമുള്ള എല്ലാ രേഖകളും നല്‍കിയതാണ് ഇനി ഈ നാടകം കളി അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.
കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പരിശോധന. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ മാസം 25 മുന്‍പ് നല്‍കണമെന്ന് നേരത്തെ തന്നെ അധികൃതര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാൽ, ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.