/indian-express-malayalam/media/media_files/uploads/2019/09/Pinarayi-Vijayan-1.jpg)
തിരുവനന്തപുരം: ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നല്‍കാന്‍ ആലോചന. നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി ആരംഭിക്കാനാണ് നീക്കം.
ഇന്ന് തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശയം മുന്നോട്ടുവച്ചത്. സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചാല്‍ തുടർനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.
പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷമായി വിമര്‍ശനമുന്നയിച്ച സിപിഎം കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയെ കുറിച്ചും സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്‌തു. മനുഷ്യച്ചങ്ങലയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് സിപിഎം. കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും സിപിഎം മനുഷ്യച്ചങ്ങലയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, പങ്കെടുക്കില്ലെന്ന നിലപാടിലാണ് പല കോൺഗ്രസ് നേതാക്കളും. ലീഗിനുള്ളിലും രണ്ടഭിപ്രായമാണ്.
Read Also: ക്രിസ്‌മസ് തലേന്ന് നടന്നത് 71.5 കോടിയുടെ മദ്യവില്‍പ്പന, നെടുമ്പാശേരി ഒന്നാമത്
അതേസമയം, പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവയില്‍ മുൻ നിലപാട് ആവർത്തിക്കുകയാണ് സിപിഎമ്മും സർക്കാരും. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും ഭരണഘടനയ്‌ക്ക് വിരുദ്ധമായ കാര്യങ്ങളൊന്നും കേരളത്തിൽ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പൗരത്വ വിഷയത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, കോൺഗ്രസിനുള്ളിൽ രണ്ട് തട്ടിലാണ് നേതാക്കൾ. യോജിച്ചുള്ള പ്രക്ഷോഭത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ തള്ളിക്കളഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.