/indian-express-malayalam/media/media_files/uploads/2020/05/pv.jpg)
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണെന്നും അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതുഗതാഗതം ആരംഭിച്ചതോടെ പലയിടത്തും തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കുട്ടികളും വയോജനങ്ങളും പുറത്തിറങ്ങുന്ന സ്ഥിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. "റിവേഴ്‌സ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുളളവര്‍ക്കും വൈറസ് ബാധയുണ്ടാകാതിരിക്കാനാണ്. അത് മനസ്സിലാക്കി അവരെ സുരക്ഷിതമായി വീട്ടിലിരുത്തണം. ഇതൊന്നും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും സ്വയം ചെയ്യേണ്ടതാണ്," അത് സംഭവിക്കാതെ വരുമ്പോഴാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പൊതുയിടങ്ങളില്‍ മാസ്‌കും സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ജനം കൂട്ടം കൂടിയതിനെ തുടര്‍ന്നാണ് കളക്ടറുടെ അറിയിപ്പ്.
Read Also: 230 ട്രെയിനുകളിലെ എല്ലാ ക്ലാസ്സുകളിലേക്കും റിസർവേഷൻ ആരംഭിച്ചതായി റെയില്‍വേ
രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി
പറഞ്ഞു. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 100 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്ന് 42 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നു വന്ന ഓരോരുത്തര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്നു വന്ന 17 പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കംമൂലം. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.
മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 51,310 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 49,535 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 7072 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6630 നെഗറ്റീവായിട്ടുണ്ട്.
Read Also: ദയവായി വിമാന സർവീസുകൾ പുനരാരംഭിക്കരുത്; കേന്ദ്രത്തോട് തമിഴ്‌നാട്
കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതമാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.
ഇതുവരെ 91,344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയത്. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുടെ എണ്ണം 82,299. 43 വിമാനങ്ങളിലായി 9367 ആളുകളാണ് വന്നത്. അവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റൈനിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.