/indian-express-malayalam/media/media_files/uploads/2020/05/ksrtc-c.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂണ്‍ എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതുവരെ സര്‍വീസ് ആരംഭിക്കുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും ഇപ്പോള്‍ തന്നെ നടപ്പിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.
"അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് പരിമിതമായ തോതില്‍ അനുവദിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാമെന്നാണ് കാണുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം," അദ്ദേഹം പറഞ്ഞു.
നേരത്തെ ജില്ലയ്ക്കകത്തെ ബസ് സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്കും മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് പേര്‍ക്കുമാണ് ഇരിക്കാന്‍ അനുമതി നല്‍കിയിരുന്നത്.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ട് അയല്‍ ജില്ലകളിലേക്ക് ബസ് യാത്ര അനുവദിക്കുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ടിക്കറ്റ് നിരക്കില്‍ കുറവ് വരും. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ കുറഞ്ഞ നിരക്ക് 12 ആയി വര്‍ദ്ധിപ്പിക്കുകയും ആനുപാതികമായി മറ്റു ടിക്കറ്റുകളിലും വര്‍ദ്ധനവ് വരുത്തിയിരുന്നു. സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനായിരുന്നു അത്.
Read Also: സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
എല്ലാ സീറ്റിലും ആളെ ഇരുത്തുമ്പോള്‍ അതില്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനങ്ങളിലും ട്രെയിനുകളിലും എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ ബസ് യാത്രക്കാര്‍ക്ക് മാത്രമായി വേണ്ട എന്ന നിലപാട് എടുക്കണ്ടേല്ലോയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിമാനങ്ങളില്‍ രണ്ട് പേര്‍ക്കിടയിലെ സീറ്റ് ഒഴിച്ചിടണമെന്ന നിബന്ധന ഉടന്‍ നടപ്പിലാക്കുന്നുണ്ട്. ഒരേ കുടുംബത്തില്‍പ്പെട്ടവരാണെങ്കില്‍ അടുത്തടുത്ത സീറ്റുകളില്‍ വിമാന യാത്ര അനുവദിക്കാനാണ് തീരുമാനം.
യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്നും ബസില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാറില്‍ ഡ്രൈവറടക്കം നാല് പേര്‍ക്കും ഓട്ടോയില്‍ ഡ്രൈവറടക്കം മൂന്ന് പേര്‍ക്കും യാത്ര ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അന്തര്‍ സംസ്ഥാന യാത്രയ്ക്ക് തത്കാലം അനുമതിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും കേരളത്തിലെത്തി ജോലി ചെയ്തു മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള താല്‍കാലിക പാസ് നല്‍കും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പാസ് നല്‍കുന്നത്.
Read Also: Explained: ലോക്ക്ഡൗൺ 5.0 നാളെ മുതൽ; നിങ്ങളറിയേണ്ട കാര്യങ്ങൾ
ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിലാണ് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം, ഇരുന്നു കഴിക്കാനുള്ള സംവിധാനവും ഉണ്ടാകും. ഹോട്ടലുകളില്‍ നേരത്തെ ബുക്ക് ചെയ്യണം. പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുക.
ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us