/indian-express-malayalam/media/media_files/GZGKfunB9xfmHVttPZZ3.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ വീണ ജോർജ്
Kerala news: കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകതയെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കോവിഡ് 19 വകഭേദമായ ഒമിക്രോണ്‍ വൈറസാണ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തത്. ജനിതക പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. 'ഒമിക്രോണ്‍ ജെഎന്‍.1' എന്ന വകഭേദമാണ് ജനിതക പരിശോധനയില്‍ കേരളത്തില്‍ കണ്ടെത്തിയത്. പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രായമായവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും കരുതല്‍ പാലിക്കണം," ആരോഗ്യമന്ത്രി പറഞ്ഞു.
ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ കരകുളത്ത് നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാമ്പിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിലും സമാന വൈറസ് വകഭേദം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വളരെ സൂഷ്മമായി നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് കേരളത്തിലെ ആരോഗ്യ വകുപ്പ്.
കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ മാസ്ക് മറക്കണ്ട; കേരളത്തിൽ നാല് കോവിഡ് മരണം
ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇപ്പോൾ ഉയരുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് നാല് കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നത് കേരളത്തിലാണ് എന്നതാവാം ഈ വലിയ നമ്പറിന് പിന്നിൽ എന്ന കാര്യം നിലനിൽക്കെ തന്നെ കോവിഡ് ജാഗ്രത കൈവെടിയരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളത്തിൽ ജെഎൻ.1 കൊവിഡ് വകഭേദം കണ്ടെത്തി; രോഗപ്രതിരോധ ശേഷി തകർക്കുന്ന വൈറസെന്ന് വിദഗ്ധർ
കേരളത്തിൽ ജെഎൻ.1 കോവിഡ് (covid 19) വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ബിഎ.2.86ന്റെ പിൻഗാമിയായ ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം കേരളത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയതായി ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG)ആണ് സ്ഥിരീകരിച്ചത്.
പുതിയ കോവിഡ്-19 ഭീഷണി തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു മൾട്ടി ലബോറട്ടറി, മൾട്ടി ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്കാണ് INSACOG.അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും INSACOGനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
'ജെഎൻ.1' ആദ്യം റിപ്പോർട്ട് ചെയ്തത് യുഎസിൽ
ജെഎൻ.1 കോവിഡ് വകഭേദം ലോകത്താദ്യമായി കണ്ടെത്തിയത് ഇക്കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലാണെന്ന് INSACOG ചീഫ് എൻ കെ അറോറ പറഞ്ഞു. ഇന്ത്യയിൽ നവംബറിലാണ് ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും BA.2.86 എന്ന കൊവിഡ് വൈറസിന്റെ മറ്റൊരു വകഭേദമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരിൽ അതിവേഗം പടരുന്ന വൈറസാണ് ഇതെങ്കിലും, രോഗബാധിതരിൽ ആശുപത്രി വാസവും, മറ്റു ഗുരുതര രോഗങ്ങളും വർധിക്കുന്ന സാഹചര്യങ്ങളും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും അറോറ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു
അതേസമയം, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതായി നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ സഹ ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. "കേരളത്തിൽ ഉൾപ്പെടെ ആളുകളിൽ കൊവിഡ വ്യാപിക്കുന്നുണ്ട്. എന്നാൽ, രോഗത്തിന്റെ ഗുരുതരാവസ്ഥ പഴയ പോലെ തന്നെയാണ്. ജീനോം സീക്വൻസിങ് പ്രകാരം എല്ലാ പ്രദേശങ്ങളിലും പടർന്ന് പിടിക്കാവുന്ന താരത്തിലുള്ള വൈറസാണിത്. 2023 ഏപ്രിലിൽ 'XBB' കോവിഡ് വൈറസ് വകഭേദം ഇത്തരത്തിൽ പടരുന്നതായിരുന്നു. ഡിസംബറിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ കേരളത്തിലാണ് ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
രോഗപ്രതിരോധ ശേഷിയെ തകർക്കുമെന്ന് മുന്നറിയിപ്പ്
അതിവേഗം പടരുന്നതും ഗുരുതരമായി രോഗപ്രതിരോധ ശേഷിയെ തകർക്കുന്നതുമായ ഒരു കോവിഡ് 19 വകഭേദമാണിതെന്ന് രാജീവ് ജയദേവൻ കൂട്ടിച്ചേർത്തു. "മുൻകാല വകഭേദങ്ങളിൽ വ്യത്യസ്തമാണ് ഈ വകഭേദം. നേരത്തെ കോവിഡ് ബാധിച്ചവരെയും കോവിഡ് വാക്സിൻ എടുത്തവരേയും ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം ബാധിക്കും. നിരവധി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ വകഭേദം അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര യാത്രികർ വരുന്ന ഇന്ത്യയിലും സാഹചര്യം വ്യത്യസ്തമല്ല," രാജീവ് ജയദേവൻ പറഞ്ഞു.
In other News
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.