/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
കൊച്ചി: ചാർട്ടേഡ് ഫ്‌ളെെറ്റുകളിൽ മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ചോദ്യം ചെയ്ത ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീർപ്പാക്കിയത്.
പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന നിലപാടാണ് സർക്കാർ ഒടുവിൽ സ്വീകരിച്ചിട്ടുള്ളത്. ചാർട്ടേഡ് ഫ്‌ളെെറ്റുകളുടെ കാര്യത്തിൽ സംസ്ഥാന തീരുമാനത്തെ കേന്ദ്ര സർക്കാരും കോടതിയിൽ അനുകൂലിച്ചിരുന്നു. പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് തീർപ്പാക്കിയത്.
Read Also: മെഡിക്കൽ പ്രവേശന പരീക്ഷ: ഗൾഫിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ സർക്കാർ ചില ഇളവുകൾ നൽകിയിരുന്നു. എല്ലാ രാജ്യങ്ങളിലും കോവിഡ് പരിശോധനയില്ലെന്ന കാരണത്താലാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. അതേസമയം, നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആന്റിബോഡി പരിശോധന ആരംഭിച്ചു. കോവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കെയാണ് പരിശോധന വർധിപ്പിച്ച് രോഗവ്യാപനം പ്രതിരോധിക്കാനുള്ള നടപടികൾ. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 200 യാത്രക്കാരെ പരിശോധിക്കാം. ഇന്നുമാത്രം നെടുമ്പാശേരിയിൽ 23 വിമാനങ്ങളിലായി 4,320 പ്രവാസികളെത്തും.
സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കാണ് വിമാനത്താവളങ്ങളിൽ പ്രധാനമായും ആന്റിബോഡി പരിശോധന നടത്തുക. യുഎഇയിൽ നിന്നു വരുന്നവർക്ക് കോവിഡ് പരിശോധനയുള്ളതിനാൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. ആന്റിബോഡി പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ പിസിആർ ടെസ്റ്റിനു കൂടി വിധേയരാക്കും. അതേസമയം, ആന്റിബോഡി പരിശോധനയിൽ നെഗറ്റീവ് ആകുന്ന പ്രവാസികൾക്ക് 14 ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.