/indian-express-malayalam/media/media_files/uploads/2019/04/pinarayi-vijayan-narendra-modi.jpg)
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പ്രതിഷേധക്കാർക്കെതിരായ ആയുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രതിഷേധക്കാർക്കെതിരെ മുഖ്യമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ച് ആഞ്ഞടിച്ചത്. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയവാദികളാണ് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു എന്നാണ് മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പിണറായി വിജയന്റെ മറുപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിരോധം ഒറ്റക്കെട്ടാണെന്നും അത് ജനാധിപത്യപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കൂട്ടായ്മയെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകർക്കാനും അവഹേളിക്കാനും ചിലർക്ക് അത്യാഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: Kerala Budget 2020: കൊച്ചി കുതിക്കും; 6000 കോടിയുടെ പദ്ധതി
"അത്തരം അതിമോഹക്കാർക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നൽകും. എല്ലാ വർഗീയ-തീവ്രവാദ ശക്തികളെയും എതിർക്കുന്നതും അകറ്റി നിർത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യം. മതത്തിന്റെ പേരിൽ ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുന്ന കരിനിയമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തെ മുന്നിൽ നിർത്തുന്നത് ആ പാരമ്പര്യമാണ്. ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല." മുഖ്യമന്ത്രി വ്യക്തമാക്കി.
വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭദഗതി നിയമത്തിനെതിരെ ജാതി-മത-കക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്. മത പണ്ഡിതരും നേതാക്കളും കലാ- സാഹിത്യ-സാംസ്കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൊടിയുടെ നിറം നോക്കാതെ അണിചേർന്ന പ്രതിഷേധത്തിന് സാർവത്രിക സ്വീകാര്യതയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us