/indian-express-malayalam/media/media_files/uploads/2021/04/surendran.jpg)
തിരുവനന്തപുരം: കെ.ടി.ജലീലിന്റെ രാജിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോ​ഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി രാജിവച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോ​ഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവച്ചതു കൊണ്ടു മാത്രം ഈ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇടതു സർക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. ഭാര്യമാരെ പിൻവാതിലിലൂടെ നിയമിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കൾക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
ന​ഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിൻക്ലർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാൽ പിടിക്കപ്പെടുമ്പോൾ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read More: ബന്ധുനിയമനം: മന്ത്രി കെ.ടി.ജലീൽ രാജിവച്ചു
കെ.ടി. ജലീലിന്റെ രാജി ധാര്‍മികതയുടെ അടിസ്ഥാനത്തിലല്ലെന്നും ഗത്യന്തരമില്ലാതെയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമർശിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജി ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ച ശേഷം അര്‍ധമനസ്സോടെയാണ് ജലീല്‍ ഇപ്പോള്‍ രാജിവച്ചത്. മന്ത്രി ജലീലിന് മാന്യതയുണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്ന ദിവസം രാജിവയ്ക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും നിയമമന്ത്രിയും ശ്രമിച്ചത്. കേരളീയ പൊതുസമൂഹം മന്ത്രി ജലീലിനെ കുറ്റക്കാരനായിട്ടാണ് കണ്ടത്.
കെ.ടി. ജലീലിന്റെ രാജിയില്‍ അവസാനിച്ച ബന്ധുനിയമനത്തില്‍ ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാര്‍മികയുണ്ട്. ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധഃപതിക്കാന്‍ സാധിക്കുമോ?. ഭരണം അവസാനിപ്പിക്കാന്‍ നാളുകള്‍ എണ്ണപ്പെട്ട മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ ധാര്‍മിക നിലപാട് അറിയാന്‍ കേരളീയ പൊതുസമൂഹത്തിന് താല്‍പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us