/indian-express-malayalam/media/media_files/uploads/2020/06/cm-pinarayi-prd-screenshot.jpg)
തിരുവനന്തപുരം: സഭ്യവർഷത്തിൽ പൂണ്ടു വിളയാടുന്നവരാണ് പ്രതിപക്ഷ പാർട്ടികളിലെ അണികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും പാർട്ടിയിലെ ജനപ്രതിനിധികളോടെങ്കിലും സോഷ്യൽ മീഡിയയിൽ മാന്യമായി ഇടപ്പെടാൻ പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരാൾക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണവും ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാട്. സൈബർ സ്‌പേസിലും മീഡിയ സ്‌പേയിസിലും ഇതേ നിലപാട് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ അക്രമണത്തിന്റെ എല്ലാ വശവും കാണണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിച്ചു.
"ശൈലജ ടീച്ചർ തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നല്ല രീതിയിൽ നയിക്കാൻ ശ്രമിക്കുന്ന മന്ത്രിയാണ്. എന്നാൽ ശൈലജ ടീച്ചർക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം എന്താണ്? മന്ത്രിയെ സമൂഹമാധ്യമങ്ങളിൽ അക്രമിക്കുന്നതിന് ഫെയ്സ്ബുക്കിൽ ഗ്രൂപ്പ് തന്നെയുണ്ടാക്കിയില്ലെ? അത്യന്തം മോശമായ രീതിയിലാണ് ചിത്രങ്ങളായി പ്രദർശിപ്പിച്ചത്."
Also Read: അത്തരത്തിലൊരു സംസ്കാരമല്ല ശീലിച്ചത്; വിമർശനം ചില മാധ്യമങ്ങൾക്കെതിരെ
മറ്റൊരു വനിതാ മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയും കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഭീകരമായ സൈബർ തെറിവിളികൾക്ക് ഇരയായെന്ന് പറഞ്ഞ മുഖ്യമന്ത്രി, എഴുത്തുകാരായ ബെന്യാമിന് നേരെയും കെആർ മീരയ്ക്ക് നേരെയും അധിക്ഷേപമുണ്ടായതിനെയും പരാമർശിച്ചു. ഇതെല്ലാം ചെയ്തത് കോൺഗ്രസിലെ യുവ എംഎൽഎമാരാണ്. നിലവാരമില്ലാത്ത രീതിയിൽ അധിക്ഷേപിച്ച എംഎൽഎ മുമ്പും ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.
ലോകംതന്നെ ആദരിക്കുന്ന നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് നേതാവിനെ അധിക്ഷേപിക്കുകയും തന്റെ സംഘത്തിന് അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിനെ വിമർശിച്ച കോൺഗ്രസ് പ്രസിഡന്റിനും സൈബർ ആക്രമണം നേരിടേണ്ടി വന്നു.
Also Read: ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം കുറവാണെന്ന് പറയുന്നു: ചെന്നിത്തല
ഫെയ്സ്ബുക്കിൽ അസഭ്യവർഷം നടത്തിയതിനാണ് മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ ഒരു വനിത പരാതി നൽകിയത്. അതേദിവസം തന്നെ യുവനേതാവും കോൺഗ്രസ് എംഎൽഎയുമായ വ്യക്തി ന്യായീകരിക്കുകയും സ്ത്രീകളെ അസഭ്യം പറയുകയുമാണ് ചെയ്തത്. ഹനാൻ എന്ന പെൺകുട്ടിയും അതിഭീകരമായ അസഭ്യവർഷം നേരിട്ടു. പ്രതിപക്ഷ നേതാവ് പണിതുകൊടുത്ത വീട്ടിലിരുന്ന് അദ്ദേഹത്തെ വിമർശിച്ചുവെന്നതായിരുന്നു ചാർത്തപ്പെട്ട കുറ്റം. സിസ്റ്റർ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയയിലും പുറത്തും വേട്ടയാടാൻ ശ്രമിച്ചില്ലേ. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നതും കണ്ടു.
മാധ്യമപ്രവർത്തകരുടെ അവസ്ഥ എന്തായിരുന്നു. ന്യൂസ് 18 വാർത്ത അവതരകയെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ടല്ലേ വേട്ടയാടിയത്. ചാനലിനെതിരെയും ഭീഷണി വന്നതോടെ അവരെ പ്രൈം ടൈം ന്യൂസിൽനിന്ന് തന്നെ മാറ്റി. ഏഷ്യനെറ്റ് വാർത്താ അവതരകയ്ക്കെതിരെയും മനോരമയിലെ അവതാരകയ്ക്കെതിരെയും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളുണ്ടായി. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതികരിക്കാൻ തയാറായത്. അത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.