/indian-express-malayalam/media/media_files/2025/05/29/Qf8GkHIodRygiCAAI1PK.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: വിവാദ ചിത്രമായ 'ദ കേരള സ്റ്റോറി'യ്ക്ക് ദേശിയ പുരസ്കാരം നൽകിയതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരം സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു. ദേശിയ പുരസ്കാര ജേതാക്കളായ കേരളത്തിൽ നിന്നുള്ള ചിലച്ചിത്ര പ്രവർത്തകരെ ആശംസിച്ച് പങ്കുവച്ച കുറിപ്പിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
കുറിപ്പിന്റെ പൂർണരൂപം
"എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.
Also Read: ദേശീയ പുരസ്കാര നിറവിൽ ഉള്ളൊഴുക്ക്; മികച്ച മലയാള ചിത്രം
എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം," കുറിപ്പ് ഇങ്ങനെ.
Also Read: ദേശിയ ചലച്ചിത്ര പുരസ്കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി മികച്ച നടി
കേരളത്തെ മോശമായി ചിത്രീകരിച്ചുവെന്നും സംഘപരിവാർ അജണ്ടയെന്നും വ്യാപക ആക്ഷേപം നേരിട്ട ചിത്രമായിരുന്നു 'ദ കേരള സ്റ്റോറി. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് കേരള സ്റ്റോറിയിലൂടെ സംവിധായകൻ സുദീപ്തോ സെൻ സ്വന്തമാക്കിയത്. അതേസമയം, കേരള സ്റ്റോറിയ്ക്കു ലഭിച്ച ദേശിയ പുരസ്കാരം മറ്റു പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നവുന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.