/indian-express-malayalam/media/media_files/uploads/2019/09/Pinarayi-Vijayan-1.jpg)
തിരുവനന്തപുരം: സുപ്രീം കോടതി വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംയമനത്തോടെ എല്ലാവരും വിധിയോട് പ്രതികരിക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി അന്തിമമാണെന്നതിനാല്‍ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം തകരുന്ന ഇടപെടലുകള്‍ സമൂഹത്തില്‍ ഉണ്ടാകരുത്. ശാന്തിയും സമാധാനവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് എല്ലാവരിലും ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
അയോധ്യ കേസ്: സുപ്രീംകോടതി വിധിയുടെ പൂർണരൂപം ഇവിടെ വായിക്കാം
അയോധ്യ തർക്ക ഭൂമി കേസ് വിധിയിൽ മുസ്‌ലിം ലീഗും പ്രതികരിച്ചു. സുപ്രീം കോടതി വിധി മാനിക്കുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം. സമാധാനപരമായി മുന്നോട്ടു പോകാനാണ് ആഹ്വാനം ചെയ്യുന്നതെന്നും കോടതി വിധി വന്നതിനു പിന്നാലെ ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്‌താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കാം. അതേസമയം, മുസ്‌ലിങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയിൽ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനു നൽകണം. ഇതിനു കേന്ദ്ര സർക്കാർ മുൻകൈയെടുക്കണം. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.