/indian-express-malayalam/media/media_files/uploads/2019/12/kerala-protest.jpg)
മംഗളൂരു: കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവർത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്. കേരള - കർണാടക അതിർത്തിയായ തലപ്പാടിയിലാണ് മാധ്യമപ്രവർത്തകരെ എത്തിച്ചത്. ഇവിടെ എത്തിയ ശേഷം മാത്രമാണ് ഇവരുടെ പിടിച്ചെടുത്ത മൊബൈൽ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് തിരികെ നൽകിയതും.
രാവിലെ 8.30നാണ് മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകർ ഉൾപ്പെടെയുളളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകൾ പരിശോധിക്കാനാണ് മാധ്യമപ്രകവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് മംഗളൂരു പൊലീസ് നൽകിയ വിശദീകരണം. രേഖകൾ പരിശോധിച്ച് വരികയാണെന്നും അതിനു ശേഷം ആവശ്യമായ രേഖകൾ ഉള്ളവരെ മാത്രം റിപ്പോര്‍ട്ടിങ്ങിന് അനുവദിക്കാമെന്നുമായിരുന്നു പൊലീസ് നിലപാട്.
അക്രഡിറ്റേഷനില്ലെന്ന കാരണം പറഞ്ഞാണു പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ അമ്പതോളം പേരുടെ സംഘത്തെയാണെന്ന പ്രചാരണം ഒരു വിഭാഗം കന്നഡ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു. ഒരു മലയാള മാധ്യമവും ഇതേ തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കന്നട മാധ്യമങ്ങള്‍ പിന്നീട് തെറ്റായ വാര്‍ത്ത തിരുത്തി.
അതിനിടെ, മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് അടക്കം വിവിധ ജില്ലകളിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയുടേയും വിവിധ പ്രസ്ക്ലബുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമപ്രവർത്തകർ തെരുവിലേക്കിറങ്ങിയത്.
മംഗളൂരിലെ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം കേരളത്തില്‍ നിന്നുള്ളവരാണെന്ന് കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണ് മംഗളൂരുവില്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ബസവരാജ് പറഞ്ഞു.
“പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു വന്നവര്‍ പൊലീസ് സ്റ്റേഷന് തീയിടാനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. അങ്ങനെയാണ് വെടിവയ്‌പ്പുണ്ടായത്. കേരളത്തില്‍ നിന്നുവന്ന ചിലര്‍ മംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയും അക്രമം സൃഷ്ടിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും,” ബസവരാജ് ബൊമ്മയ്യ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.