/indian-express-malayalam/media/media_files/uploads/2021/06/Untitled-design-36.jpg)
തിരുവനന്തപുരം: സിപിഐ എംൽഎ ചിറ്റയം ഗോപകുമാറിനെ 15-ാമത് നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രതിപക്ഷത്തുനിന്ന് ആരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്ത കാര്യം സ്‌പീക്കർ എം.ബി.രാജേഷ് സഭയെ അറിയിച്ചു.
ഇന്ന് രാവിലെ പതിനൊന്നിനാണ് ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്കു 12 വരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. ആ സമയത്തിനുള്ളിൽ പ്രതിപക്ഷത്തുനിന്ന് ആരും പത്രിക സമർപ്പിച്ചില്ല.
Read Also: ലക്ഷദ്വീപിൽ കാവി അജൻഡയ്ക്ക് ശ്രമം, അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം: നിയമസഭാ പ്രമേയം
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ, രണ്ട് തവണയായി അടൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. ബാലവേദി, എഐഎസ്എഫ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ തുടക്കം. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എഐവൈഎഫിലും എഐടിയുസിയിലും പ്രവർത്തിച്ചിട്ടുണ്ട്.
കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, വിവിധ യൂണിയനുകളുടെ ഭാരവാഹി. ഇപ്റ്റ, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന സംഘടനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
1995 ൽ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു.
ഭാര്യ: സി ഷേർളി ബായി. മൂത്ത മകൾ അമൃത എസ് ജി അടൂർ സെന്റ് സിറിൾസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ചറാണ്. ഇളയ മകൾ അനുജ എസ്.ജി തിരുവനന്തപുരം ഗവ: ലോ കോളേജിൽ എൽഎൽബി വിദ്യാർത്ഥി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.