/indian-express-malayalam/media/media_files/uploads/2018/11/pinarayi-chennithala.jpg)
കുവൈത്ത്: ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി. നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നെന്നും അതിന് തന്റെ തലയില്‍ കയറിയിട്ട് കാര്യമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സത്യം പറഞ്ഞപ്പോള്‍ കള്ളിയ്ക്കു തുള്ളല്‍ വരുന്നു എന്നു പറയുന്നതു പോലെ സത്യം പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരി മലയില്‍ വിശ്വാസത്തെ ചവിട്ടി തേച്ച സിപിഎം വിശ്വാസത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി കപട ഹിന്ദുത്വവാദിയെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരം. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിനു ചേര്‍ന്ന പരാമര്‍ശമാണോ നടത്തിയത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം പ്രതിപക്ഷ നേതാവിന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു.
Read More: രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമെന്ന് പിണറായി വിജയൻ
മഞ്ചേശ്വരത്തെ വോട്ടര്‍മാരുടെ മനസറിഞ്ഞതിനാലാണു സ്ഥാനാര്‍ഥിയെ ആക്ഷേപിക്കുന്നത്. ഇടതു സ്ഥാനാര്‍ഥി വിശ്വാസി ആയതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയില്‍നിന്ന് അനുഗ്രഹം വാങ്ങി പ്രചാരണം തുടങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കപട ഹിന്ദുത്വ വാദിയാണെന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.സി.ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.