/indian-express-malayalam/media/media_files/2024/10/16/STsa2XYUnlYD3HDKBHNs.jpg)
നവീൻ ബാബു
കൊച്ചി:കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കേസ് ഡയറി ഡിസംബര്‍ ആറിന് ഹാജരാക്കണം.കേസില്‍ ഡിസംബര്‍ ഒൻപതിന് വിശദവാദം കേൾക്കും.
ആത്മഹത്യ ആണെന്നാണല്ലോ പുറത്ത് വന്നതെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു.കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടി.പ്രതി സിപിഎം ജില്ലാ കമ്മിറ്റിയംഗവും രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്.കേസ് തീരുംവരെ അന്തിമ റിപ്പോര്‍ട്ട് നൽകരുതെന്നും തെളിവുകൾ കൃത്രിമമായി ചമക്കാൻ സാധ്യതയുണ്ടെന്നും ഹർജി ഭാഗം ബോധിപ്പിച്ചു.കേസിൽ കോടതി സർക്കാരിൻ്റേയും സിബിഐ യുടേയും നിലപാട് തേടി. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിൻറെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീൻറെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് മഞ്ജുഷ ഹൈക്കോടതിയിൽ ഇന്നലെ ഹർജി സമർപ്പിച്ചത്.
നവീൻറെ കുടുംബത്തിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും സിപിഎമ്മും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. സർക്കാർ സിബിഐ അന്വേഷണം ശരിവച്ചാൽ കാര്യങ്ങൾ എളുപ്പമാകും.അല്ലെങ്കിൽ, വിഷയം കുടുതൽ സങ്കീർണമാകും.
കെട്ടിത്തൂക്കിയതാണോയെന്ന് സംശയം
നവീൻ ബാബുവിൻറെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷ നൽകിയ ഹർജിയിൽ നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതാണോയെന്ന് സംശയിക്കുന്നതായി കുടുംബം ചൂണ്ടികാട്ടിയിട്ടുണ്ട്. എഡിഎമ്മിൻറെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂർവമാണ്.
മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എ ഡി എമ്മിൻറെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്നതിൽ വിശദമായ അന്വേഷണം വേണം.
കണ്ണൂർ കളക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്‌സിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എ ഡി എമ്മിൻറെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി സി ടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല.
യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു. മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് അടക്കമുളള തുടർനടപടികളിലെ വീഴ്ചയും മനപൂർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിൻറെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിൻറെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More
- പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- നവീൻബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- ന്യൂനമർദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിക്കിക്ക് വീണ്ടും മർദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.