/indian-express-malayalam/media/media_files/uploads/2021/05/Kerala-High-Court.jpg)
കൊച്ചി: വാക്‌സിന്‍ എടുക്കാത്ത ഒരാള്‍ കോവിഡ് പരത്തുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലാത്തപ്പോള്‍ അയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാവുമോയെന്ന് ഹൈക്കോടതി.
72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ ടിപിസിആര്‍ പരിശോധനാ ഫലമോ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരെ കടകളിലും ഓഫീസുകളിലും പ്രവേശിപ്പിക്കേണ്ടെന്ന ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലിക്കു കയറ്റുന്നില്ലെന്ന തിരുവനന്തപുരം സ്വദേശിയായ കെടിഡിസി ജീവനക്കാരന്‍ ലാലുവിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പരിഗണിച്ചത്.
ഒരാള്‍ വാക്‌സിന്‍ എടുക്കാൻ തയാറല്ലെങ്കിൽ എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്നു കോടതി ആരാഞ്ഞു. വിഷയം സങ്കീര്‍ണമാണന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും.
Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം മറ്റൊരു ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടിരുന്നു. ആവശ്യക്കാര്‍ക്ക് 28 ദിവസം കഴിഞ്ഞ് വാക്‌സിന്‍ നല്‍കാനായിരുന്നു ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ഇതിനാവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ജീവനക്കാര്‍ക്കു പണം മുടക്കി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും രണ്ടാം ഡോസ് നല്‍കുന്നതിന് അനുമതി തേടിയിട്ടും ആരോഗ്യവകുപ്പ് നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. അതേസമയം, സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേള നിര്‍ബന്ധന പരിഗണിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.