/indian-express-malayalam/media/media_files/uploads/2017/03/kummanam.jpg)
വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന കുമ്മനം രാജശേഖരന്റെ വാദം തള്ളി ബിജെപി കോർ കമ്മിറ്റി. ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത സ്ഥാനാർഥി പട്ടികയിൽ കുമ്മനം രാജശേഖരന്റെ പേരും ഉൾപ്പെടുത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സാധ്യത പട്ടികയിലാണ് കുമ്മനം ഉൾപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരന്ദ്രന്റെ പേരും പട്ടികയിലുണ്ട്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് കെ.സുരേന്ദ്രനെ പരിഗണിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും രണ്ടുപേരും ബിജെപി സ്ഥാനാർഥികളായി മത്സരിച്ചിരുന്നു. കുമ്മനം രാജശേഖരൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ നിന്നുമാണ് ജനവിധി തേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിച്ച സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് മുസ്ലിം ലീഗിന്റെ എ.റസാഖിനോട് പരാജയപ്പെട്ടത്.
Also Read:വട്ടിയൂർകാവിൽ കുമ്മനം മത്സരിക്കണം: ബിജെപി ജില്ലാ കമ്മിറ്റി
രണ്ട് ദിവസത്തിനകം ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് അറിയിച്ചു. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ നാല് സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.
വട്ടിയൂർകാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണ് ഇക്കാര്യം പറഞ്ഞത്. കുമ്മനം മത്സരിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയും അഭിപ്രായപ്പെട്ടു. എന്നാൽ മത്സരിക്കാനില്ലെന്നായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം.
Also Read:നഗ്നദൃശ്യം പകർത്തി വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമം; നാലുപേർ പിടിയിൽ
വട്ടിയൂർകാവ് ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.
അതേസമയം പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. കേന്ദ്ര സേന അടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥരെ പാലായിൽ വിന്യസിക്കും. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.