/indian-express-malayalam/media/media_files/uploads/2019/11/Alan-and-Taha.jpg)
കൊച്ചി: കോഴിക്കോട്ടെ സിപിഎം പ്രവർത്തകരായ രണ്ട് വിദ്യാർഥികൾ മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ചെന്ന കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റിലായ അലൈൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് കോടതിയുടെ നിർദേശം. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും.
വിദ്യാർഥികളുടെ ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർഥികൾക്കെതിരെ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളിയത്.
അലൻ ഷുഹൈബിൽ നിന്ന് മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തതെന്നും വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റ് തെളിവുകൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അലൻ മാവോയിസ്റ്റ് സംഘടനയിൽ അംഗമല്ലെന്നും അംഗമാണെന്നു തെളിയിക്കുന്നതിനുള്ള ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ യുഎപിഎ നിലനിൽക്കില്ലന്നും ഹർജിയിൽ ചുണ്ടിക്കാട്ടുന്നുണ്ട്.
Read Also: അറസ്റ്റിലായവർ മാവോയിസ്റ്റ് പ്രവർത്തകർ തന്നെ, ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ച്: പൊലീസ്
എന്നാൽ താഹ ഫസലിന്റ വസതിയിൽ നടത്തിയ പരിശോധനയിൽ ഏതാനും ബുക്കുകളും നോട്ടീസുകളും ലഘുലേഖകളും സിപിഐ മാവോയിസ്റ്റിന്റെ രണ്ടു ബാനറുകളും ലാപ്ടോപ്പും സിം കാർഡും പെൻഡ്രൈവും മെമ്മറി കാർഡും പിടിച്ചെടുത്തതായി പറയുന്നുണ്ട്. താഹ ഫസൽ നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിന് ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും ഹർജയിൽ പറയുന്നു.
നവംബർ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് നഗരത്തിൽ വൈകിട്ട് 6.45 ന് സംശയാസ്പദ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടെന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ ബാഗിൽ നിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.