/indian-express-malayalam/media/media_files/uploads/2019/11/dileep.jpg)
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
കോടതിയിൽ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
Read Also: Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നതിനെ ഇരയാക്കപ്പെട്ട നടി ശക്തമായി എതിർത്തിരുന്നു. സുപ്രീം കോടതിയിലാണ് നടി എതിർപ്പ് അറിയിച്ചത്. കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കിയിരുന്നു.
Read Also: മാറ്റമില്ലാതെ സ്വർണവില; പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്
പ്രതിയെന്ന നിലയിൽ നടന് ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. വിചാരണ കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളൂവെന്നും നടി കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ലഭിക്കാൻ ഏത് ഉപാധിക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്. ദൃശ്യങ്ങൾ കൈമാറിയാൽ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നും നടി കോടതിയെ രേഖാമൂലം അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.