/indian-express-malayalam/media/media_files/uploads/2019/10/Saju-Navodaya.jpg)
കൊച്ചി: വാളയാര്‍ വിഷയത്തില്‍ പ്രതിഷേധവുമായി നടന്‍ സാജു നവോദയ. വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് സാജു പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും സാജു പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി. ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ വലിയ വിഷമമുണ്ടെന്നും സാജു പറഞ്ഞു. എന്നാല്‍, ഇനി തനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും വാളയാര്‍ വിഷയം ചൂണ്ടിക്കാട്ടി സാജു പറയുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ സാജു വിതുമ്പി.
Read Also: ഈ അവസ്ഥ ഭയാനകം; വാളയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ടൊവിനോ തോമസ്
ഇനി തനിക്കു മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തതെന്നും സാജു പറഞ്ഞു.
"ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. പിഞ്ചു കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ ഉണ്ടാകരുത് എന്നാണ് ഇപ്പോള്‍ ആഗ്രഹം. മക്കളുണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കില്ല. കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. അത് ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും." സാജു പറഞ്ഞു.
അതേസമയം, വാളയാര്‍ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. കേസില്‍ പുനര്‍വിചാരണയ്ക്കുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായും. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് ഡിജിപി തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.
Read Also: ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?
വാളയാര്‍ കേസ് തോല്‍ക്കാന്‍ കാരണം പ്രോസിക്യൂഷന് സംഭവിച്ച വീഴ്‌ചയാണെന്ന് മൂന്നാം പ്രതിക്ക് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എന്‍.രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയാണ് രാജേഷ്. രാജേഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ശിശുക്ഷേമ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് തനിക്കു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് രാജേഷ് പറയുന്നു.
2019 മാര്‍ച്ച് എട്ടിനാണ് താന്‍ ശിശുക്ഷേമ സമിതി അധ്യക്ഷനാകുന്നത്. അതിനുശേഷം വാളയാര്‍ കേസിലോ പോക്‌സോ കോടതിയിലോ ഹാജരായിട്ടില്ല. വാളയാര്‍ കേസില്‍ മൂന്നാം പ്രതിക്കു വേണ്ടിയാണ് നേരത്തെ ഹാജരായിട്ടുള്ളത്. വിചാരണസമയത്താണ് മൂന്നാം പ്രതിയുടെ കേസ് ഏറ്റെടുത്തതെന്നും ശിശുക്ഷേമ സമിതി അധ്യക്ഷനായ ശേഷം കേസില്‍ ഹാജരായിട്ടില്ലെന്നും രാജേഷ് പറയുന്നു.
കേസ് പരാജയപ്പെടാന്‍ പ്രധാന കാരണം പ്രോസിക്യൂഷന്റെ ഭാഗത്തുവന്ന വീഴ്‌ചയാണ്. കൃത്യമായി തെളിവുകള്‍ നിരത്താന്‍ സാധിച്ചില്ല. ഒരു സാക്ഷിയും മൂന്നാം പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ദുര്‍ബലമായി. കുട്ടികളുടെ അച്ഛനും അമ്മയും പോലും പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. പ്രതിക്കെതിരെ ശക്തമായ തെളിവില്ലാത്തതാണ് കേസില്‍ തിരിച്ചടിയായതെന്നും അഭിഭാഷകന്‍ കൂടിയായ രാജേഷ് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us