/indian-express-malayalam/media/media_files/uploads/2020/11/irnss.jpg)
വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർഎൻഎസ്) ഭാഗമായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) അംഗീകരിച്ച സ്വതന്ത്ര പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം കൈവശമുള്ള നാലാമത്തെ രാജ്യമായി നവംബർ 11 ന് ഇന്ത്യ മാറിയിരിക്കുകയാണ്.
ഇന്ത്യൻ അതിർത്തിയിൽനിന്ന് 1500 കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ വരെ ജിപിഎസിനെ മാറ്റിസ്ഥാപിക്കാൻ ഇന്ത്യയുടെ നാവിഗേഷൻ സംവിധാനത്തിന് കഴിയും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന് അംഗീകാരം ലഭിക്കുന്നതിന് ഏകദേശം രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ഇന്ത്യൻ സമുദ്ര മേഖലിലെ വ്യാപാര കപ്പലുകൾക്ക് “ആധുനികവും കൂടുതൽ കൃത്യവുമായ” ഈ സംവിധാനം ബദൽ നാവിഗേഷൻ മൊഡ്യൂളായി ഉപയോഗിക്കാൻ കഴിയുമെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ അമിതാഭ് കുമാർ പറഞ്ഞു.
എന്താണ് ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്‌എസ്)?
ഇന്ത്യ വികസിപ്പിച്ചെടുത്ത സ്വതന്ത്ര പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനമാണ് ഐആർഎൻഎസ്എസ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുടെ ഗതിനിർണയത്തെ സഹായിക്കുന്നതിന് കൃത്യമായ സ്ഥാന വിവര സേവനം നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമുദ്രമേഖലയിൽ യുഎസ് ഉടമസ്ഥതയിലുള്ള ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് (ജിപിഎസ്) പകരമാവാൻ ഇതിന് കഴിയും.
ഐആർഎൻഎസ്‌എസിനുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐഎംഒ) അംഗീകാരം എന്താണ് അർത്ഥമാക്കുന്നത്?
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ളതും, കപ്പൽഗതാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കപ്പലുകളിൽനിന്നുള്ള സമുദ്ര, അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള ഉത്തരവാദിത്തമുള്ളതുമായ പ്രത്യേക ഏജൻസിയാണ് ഐഎംഒ. നവംബർ നാലു മുതൽ നവംബർ 11 വരെ നടന്ന 102-ാമത് സമ്മേളനത്തിലാണ് ഐഎംഒയുടെ മാരിടൈം സേഫ്റ്റി കമ്മിറ്റി (എംഎസ്‌സി) ഐആർഎൻഎസ്‌എസിനെ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർഎൻഎസ്) ഒരു ഘടകമായി അംഗീകരിച്ചത്.
Read More From Explained: ജനുവരി മുതൽ ഫാസ്‌ടാഗ് നിർബന്ധം; എങ്ങനെ ലഭിക്കും, ഉപയോഗിക്കുന്നതെങ്ങനെ?
ഡബ്ല്യുഡബ്ല്യുആർഎൻഎസ്, ഇന്ത്യൻ നാവിഗേഷൻ സംവിധാനത്തെ ജിപിഎസിന് സമാനമായി അംഗീകരിച്ചിരിക്കുന്നു. ജിപിഎസിനെയാണ് ലോകമെമ്പാടുമുള്ള കപ്പലുകൾ ഗതിനിർണയത്തിനായി ആശ്രയിക്കുന്നത്. സമാനമായി റഷ്യൻ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റവും (ഗ്ലോനാസ്) ഉപയോഗിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം, സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ സംവിധാനം ഉള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. എന്നാൽ ജിപിഎസിൽ നിന്ന് വ്യത്യസ്തമായി, ഐആർഎൻഎസ്‌എസ് ആഗോള നാവിഗേഷൻ സംവിധാനമല്ല, മറിച്ച് പ്രാദേശിക സംവിധാനമാണ്.
ഇത് ‘ആത്മനിഭർ ഭാരത്’ സംരംഭത്തിന്റെ “സുപ്രധാന നേട്ടം” കൂടിയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പറയുന്നു.
ആർആർഎൻഎസ്‌എസ് ആർക്കാണ് ഉപയോഗിക്കാൻ കഴിയുക?
സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ എല്ലാവർക്കും ഈ സംവിധാനം ലഭ്യമാണ്. ചെറിയ മത്സ്യബന്ധന കപ്പലുകൾ ഉൾപ്പെടെയുള്ളവയ്ക്കും എല്ലാ വ്യാപാര കപ്പലുകൾക്കും ഈ സംവിധാനം ഉപയോഗിക്കാൻ അധികാരമുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More From Explained: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കോവിഡ് പകരുമോ?; വിദഗ്‌ധർ പറയുന്നത്
ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിച്ചിട്ടുള്ള സമുദ്ര യാനങ്ങളെ സാറ്റലൈറ്റ് നാവിഗേഷൻ വഴി ട്രാക്കുചെയ്യും. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇവയുടെ കൃത്യമായ സ്ഥാനം കാണിക്കാനാവും. "ഏത് സമയത്തും ഇന്ത്യൻ സമുദ്രത്തിൽ കുറഞ്ഞത് 2500 വ്യാപാര കപ്പലുകളുണ്ട്, എല്ലാവർക്കും ഐആർഎൻഎസ്‌എസ് ഉപയോഗിക്കാൻ കഴിയും. ആധുനികവും കൃത്യവുമായ നാവിഗേഷൻ സംവിധാനമാണ് ഐആർഎൻഎസ്‌എസ്. നാവിഗേഷനായി ഉപയോഗിക്കുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം," അമിതാഭ് കുമാർ പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വന്തമായി ഗതിനിർണയ സംവിധാനം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
ഒരു സംവിധാനത്തെ (ജിപിഎസ്) അമിതമായി ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്ന് അമിതാഭ് കുമാർ പറഞ്ഞു. സ്വന്തം ഗതിനിർണയ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ഐഎംഒ രാജ്യങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഐആർഎൻഎസ്‌എസിനുള്ള അംഗീകാരം രണ്ട് വർഷമായി വിവിധ ഘട്ടങ്ങളിലെ പരിശോധനകളിലായിരുന്നു. സംവിധാനത്തിന്റെ കൃത്യതയുമായി ബന്ധപ്പെട്ട് കപ്പലുകളിൽ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ ഐഎസ്ആർഒ തയാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഗണനയ്ക്കായി ഐഎംഒയ്ക്ക് സമർപ്പിച്ചു. വിശദമായ വിശകലനത്തിനുശേഷം, ഐഎംഒയുടെ നാവിഗേഷൻ, കമ്യൂ ണിക്കേഷൻസ്, സെർച്ച് ആൻഡ് റെസ്ക്യൂ (എൻസിഎസ്ആർ) ഉപസമിതി 2020 ജനുവരിയിൽ നടന്ന ഏഴാമത്തെ സെഷനിൽ, ഐആർഎൻഎസിനെ ഡബ്ല്യുആർആർഎൻഎസിന്റെ ഘടകമായി അംഗീകരിക്കണമെന്ന് ഐഎംഒയുടെ എംഎസ്‌സിക്ക് ശിപാർശ ചെയ്തു. ഈ മാസം ആദ്യം അംഗീകാരം ലഭിച്ചു. ഐആർഎൻഎസ്‌എസ് അംഗരാജ്യങ്ങൾക്ക് അംഗീകാരം പ്രഖ്യാപിച്ച് നവംബർ 11 ന് ഐഎംഒ ഒരു സർക്കുലർ പുറപ്പെടുവിച്ചു," അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.