/indian-express-malayalam/media/media_files/uploads/2023/04/ncert-text-book-development-committee-expland.jpg)
പുതുക്കിയ ചട്ടക്കൂട് ഇന്ത്യൻ ഭാഷാ പഠനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നു
എൻസിഇആർടി പാഠപുസ്തകങ്ങൾ ഇപ്പോൾ വീണ്ടുമൊരു രാഷ്ട്രീയ വിവാദത്തിലാണ്. നിലവിൽ സ്കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രം സർക്കാർ തിരുത്തിയെഴുതുന്നു എന്ന ആരോപണത്തെ തുടർന്നാണിത്. എന്താണ് ഈ പുതിയ വിവാദത്തിന് കാരണം? എന്തുകൊണ്ടാണ് പാഠപുസ്തകങ്ങൾ വർഷങ്ങളായി പോരടിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധക്കളമായി മാറിയത്?
എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യ പാഠപുസ്തക പരിഷ്കരണമാണോ ഇത്?
അല്ല. കഴിഞ്ഞ എട്ടു വർഷത്തിനിടെ എൻസിഇആർടി പാഠപുസ്തകങ്ങളുടെ മൂന്നാം റൗണ്ട് പരിഷ്ക്കരണമാണ് ഇപ്പോൾ നടന്നത്
2017ലെ ആദ്യ റൗണ്ടിനെ പരിഷ്ക്കരണം എന്നതിലുപരി "അവലോകനം" എന്നാണ് വിളിച്ചിരുന്നത്. അന്നത്തെ നാഷനൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) ചീഫ് ആയിരുന്ന ഹൃഷികേശ് സേനാപതി, ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമനിർമ്മാണം ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളും മാറ്റങ്ങളും അറിഞ്ഞിരിക്കേണ്ടതിന് പാഠപുസ്തകങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇതിനെ ന്യായീകരിച്ചു.
ഈ "അവലോകനം" 182 പുസ്തകങ്ങളിലായി 1,334 മാറ്റങ്ങൾക്ക് കാരണമായി. ബി ജെ പിയുടെയും വലതുപക്ഷ വക്താക്കളുടെയും അഭിപ്രായത്തിൽ, നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച പദ്ധതികളെക്കുറിച്ചുള്ള പുതിയ പരാമർശങ്ങൾ, പുരാതന ഇന്ത്യൻ അറിവുകൾ, സമ്പ്രദായങ്ങൾ എന്നിവയുടെ ഉള്ളടക്കം വർധിപ്പിച്ചു. രാജ്യത്തിന്റെ ഓർമ്മയിൽ നിന്നു അവഗണിക്കപ്പെട്ട നാഷണലിസ്റ്റ് ഐക്കണുകളിൽ ശ്രദ്ധ ചെലുത്തുന്നു.
ഒരു വർഷത്തിനുശേഷം 2018ൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറുടെ അഭ്യർത്ഥനപ്രകാരം, വിദ്യാർത്ഥികളുടെ "സിലബസ് ഭാരം" കുറയ്ക്കുന്നതിന് "പാഠപുസ്തക യുക്തിപരമായ പുനർഘടന" എന്നറിയപ്പെടുന്ന ഒരു രണ്ടാം ഘട്ട പരിഷ്ക്കരണത്തിന് എൻസിഇആർടി തുടക്കമിട്ടു. എൻസിഇആർടി പാഠപുസ്തകങ്ങൾ “തിങ്ങിനിറഞ്ഞതാണ്” എന്ന് അഭിപ്രായപ്പെട്ട ജാവദേക്കർ, എല്ലാ വിഷയങ്ങളിലും ഉള്ളടക്കം പകുതിയായി കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
ആത്യന്തികമായി, കൗൺസിൽ 20 ശതമാനം കുറവ് വരുത്തി. സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിലാണ് കൂടുതൽ വെട്ടികുറയ്ക്കലുകൾ നടത്തിയത്. ഗണിതത്തിലെയും സയൻസിലെയും വെട്ടിക്കുറയ്ക്കലുകൾ കുറവായിരുന്നു. ഇത് നിരവധി അധ്യായങ്ങൾ നീക്കം ചെയ്യുന്നതിലേക്ക് നയിച്ചു. വസ്ത്രം, സാമൂഹിക പ്രസ്ഥാനങ്ങൾ നമ്മളുടെ വസ്ത്രധാരണത്തെ എങ്ങനെ സ്വാധിനിച്ചു, ഇന്ത്യയിലെ ക്രിക്കറ്റിന്റെ ചരിത്രം, ജാതി, പ്രദേശം, സമുദായം എന്നിവയുമായുള്ള അതിന്റെ രാഷ്ട്രീയം എന്നിവയാണ് ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില അധ്യായങ്ങൾ.
മൂന്ന് വർഷത്തിനുള്ളിൽ, എൻസിഇആർടി മൂന്നാം ഘട്ട പാഠപുസ്തക യുക്തിപരമായ പുനർഘടന പ്രഖ്യാപിച്ചു. പാഠ്യപദ്ധതിയുടെ ഭാരം കുറയ്ക്കുക, കൂടാതെ കോവിഡ്-19 മഹാമാരി മൂലമുണ്ടായ പഠന തടസ്സങ്ങളിൽ നിന്ന് കരകയറാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതായിരുന്നു ഇതിനായി മുന്നോട്ട് വച്ച ഔദ്യോഗിക ന്യായീകരണം.
പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെയും നീക്കം ചെയ്തവയുടെയും പട്ടിക 2022 ജൂണിൽ, എൻസിഇആർടി പരസ്യമാക്കിയിരുന്നു. അടുത്തിടെയാണ് പുനഃപ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങൾ വിപണിയിൽ എത്തിയത്.
ആദ്യ രണ്ടു പരിഷ്ക്കരണങ്ങളേക്കാൾ പുതിയ റൗണ്ട് വിവാദത്തിന് കാരണമായത് എങ്ങനെ?
എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങളാണ് പാഠ്യപദ്ധതിയിൽ വരുത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്യൽ, മുഗൾ കാലഘട്ടവും ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടവയുടെ ഉള്ളടക്കം കുറയ്ക്കൽ, പ്രതിഷേധങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കൽ എന്നിങ്ങനെയുള്ള വെട്ടിനിരത്തൽ ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
ഈ മാറ്റങ്ങളിൽ പലതും 'രാഷ്ട്രീയ'മാണ്. ബി ജെ പി യുടെ പ്രത്യയശാസ്ത്രവുമായി പാഠ്യപദ്ധതിയെ യോജിപ്പിക്കുന്നതിനും വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും സർക്കാർ "യുക്തിപരമായ" പുനർഘടന ഉപയോഗിക്കുന്നു എന്ന ആരോപണമാണ് നേരിടുന്നത്.
ഹിന്ദുത്വ വാദികൾക്കിടയിലെ മഹാത്മാഗാന്ധിയുടെ ജനപ്രീതിയില്ലായ്മയെക്കുറിച്ചുള്ള പരാമർശം നീക്കംചെയ്തതും ഗാന്ധിജിയുടെ കൊലപാതകത്തെത്തുടർന്ന് രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) ഏർപ്പെടുത്തിയ നിരോധനവും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. എൻസിഇആർടി പാഠപുസ്തകങ്ങളിലെ ഈ സമീപകാല മാറ്റങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു.
ചില മാറ്റങ്ങൾ ഭരണത്തിലുളള അംഗങ്ങൾ പ്രകടിപ്പിച്ച വീക്ഷണങ്ങളെ പ്രതിധ്വനിപ്പിക്കുന്നതായി തോന്നുന്നു. ബി ജെ പി നേതാക്കളുടെ പലപ്പോഴും ഉന്നയിക്കുന്ന ആരോപണമാണ് മധ്യകാല മുസ്‌ലിം ആക്രമണകാരികൾ മഹത്വവൽക്കരിക്കപ്പെടുന്നു എന്നത്, അതിന് പരിഹാരമെന്നോണം പരമ്പരാഗത ഇന്ത്യൻ ചരിത്രത്തിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഉള്ളടക്കം പാഠപുസ്തക പരിഷ്ക്കരണത്തിൽ ഏറെ വെട്ടിമുറിക്കപ്പെട്ടു.
ചരിത്രത്തിന്റെ സ്കൂൾ പാഠപുസ്തകങ്ങളിൽ മുഗൾ സാമ്രാജ്യം ഉൾപ്പെടില്ല എന്നത് ശരിയാണോ?
ഡൽഹി സുല്‍ത്താനേറ്റിലെയും മുഗൾ സാമ്രാജ്യത്തിലെയും ചില ഉള്ളടക്കങ്ങൾ ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, മുഗൾ ചരിത്രം പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല.
ഉദാഹരണത്തിന്, ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ 'മുഗൾ സാമ്രാജ്യം' എന്ന അധ്യായം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ചക്രവർത്തിമാരായ ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് എന്നിവരുടെ ഭരണകാലത്തെ നാഴികക്കല്ലുകളും നേട്ടങ്ങളും സംബന്ധിച്ച രണ്ട് പേജുള്ള പട്ടിക അവർ പാസ്റ്റ്സ് – IIൽ നിന്നു നീക്കം ചെയ്തു. അധ്യായം മുഴുവനായി ഒഴിവാക്കിയിട്ടില്ല. ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ കുറഞ്ഞ വിശദാംശങ്ങളിൽ ആണെങ്കിലും മുഗളന്മാരെ കുറിച്ച് പഠിക്കും.
എൻസിഇആർടി പാഠപുസ്തകങ്ങളെച്ചൊല്ലി നേരത്തെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ടോ?
എൻസിഇആർടി പാഠപുസ്തകങ്ങളുടെ വിവാദങ്ങൾ അത്ര പുതുമയുള്ള കാര്യമല്ല. കാരണം അവ വർഷങ്ങളായി രാഷ്ട്രീയ ആശയവിനിമയത്തിനുള്ള സർക്കാരിന്റെ മാധ്യമമായും പരസ്പരം പോരടിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധക്കളമായും മാറിയിരിക്കുന്നു.
2002-2003ൽ ആദ്യത്തെ എൻഡിഎ സർക്കാർ (പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി) അധികാരത്തിലിരുന്നപ്പോൾ തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ, ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളെ ക്രൂരമായ ആക്രമണകാരികളായും മധ്യകാലഘട്ടം മുൻകാല ഹിന്ദു സാമ്രാജ്യങ്ങളുടെ തിളക്കത്തിന്മേൽ നിഴൽ വീഴത്തിയ ഇസ്‌ലാമിക ആധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമായും ചരിത്രം തിരുത്തിയെഴുതിയത് വിമർശന വിധേയമായിരുന്നു. 2004ൽ യുപിഎ-1 സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ ഈ പാഠപുസ്തകങ്ങൾ റദ്ദാക്കി.
യുപിഎ സർക്കാർ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തി. 2012ൽ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ ജവഹർലാൽ നെഹ്‌റുവിനേയും ബിആർ അംബേദ്കറേയും അവഹേളിക്കുന്ന രീതിയിൽ ഉണ്ടായിരുന്ന കാർട്ടൂണുകൾ നീക്കം ചെയ്തു. അക്കാദമിക് വിദഗ്ധർ തീരുമാനത്തെ വിമർശിക്കുകയും അതെതുടർന്ന്, എൻസിഇആർടി ഉപദേശകരായ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
സ്കൂൾ പാഠപുസ്തകങ്ങൾ മാറ്റുന്നത് അധികാരത്തിലുള്ള പാർട്ടികൾക്ക് എങ്ങനെ പ്രയോജനപ്പെടും?
സ്കൂൾ പാഠപുസ്തകങ്ങൾ ദേശീയ ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ്. കൂടാതെ അധികാരത്തിലിരിക്കുന്നവരുടെ ആഗ്രഹത്തിന് അനുസൃതമായി ദേശീയ സ്വത്വം വളർത്തിയെടുക്കുന്നതിനുള്ള ഉപകരണവുമാണിത്. രാജ്യത്തുടനീളമുള്ള 18 സംസ്ഥാനങ്ങളിലെ അഞ്ച് കോടിയിലധികം വിദ്യാർത്ഥികൾ എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾ വിദ്യാർഥികളെ അപഹൃതചിത്തരായ,എളുപ്പം സ്വാധീനിക്കാവുന്ന കാണുന്നു. സ്കൂൾ വിദ്യാർത്ഥികൾ മാത്രമല്ല, സിവിൽ സർവീസ് പരീക്ഷ, എസ്എസ്‌സി, ജെഇഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളും ഈ പാഠപുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.