/indian-express-malayalam/media/media_files/uploads/2023/10/credit-rating-agencies-rbi.jpg)
പുതിയ മാറ്റങ്ങൾ ആറു മാസത്തിനുള്ളിൽ നിലവിൽ വരും
ഒരു ലോൺ എടുക്കാൻ ബാങ്കിൽ എത്തുമ്പോൾ ആദ്യം തന്നെ കേൾക്കുന്ന കാര്യമാണ് ക്രെഡിറ്റ് സ്കോർ എന്നത്. ഈ അടുത്ത കാലത്താണ് ക്രെഡിറ്റ് സ്കോർ, സിബിൽ സ്കോർ എന്നീ വാക്കുകളെല്ലാം നമ്മൾ കൂടുതൽ കേട്ടു തുടങ്ങുന്നത്. ഒരു ലോണിനായി ബാങ്കിനെ സമീപിക്കുമ്പോൾ അവർ ആദ്യം പരിശോധിക്കുന്ന കാര്യമാണ് ക്രെഡിറ്റ് സ്കോർ. അപേക്ഷകന്റെ മുൻ കാല വായ്പകളും, നിലവിലെ വായ്പകളും, അതിന്റെ തിരിച്ചടവുമാണ് ക്രെഡിറ്റ് സ്കോറിന്റെ മാനദണ്ഡം. എന്നാൽ ഇനി മുതൽ ബാങ്ക്, ക്രെഡിറ്റ് സ്കോർ പരിശോധിക്കുമ്പോൾ അത് ഉപയോക്താക്കൾക്കും അറിയാൻ സാധിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശം അനുസരിച്ച്, ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (എൻബിഎഫ്‌സി) ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (സിഐആർ) ശേഖരിക്കുമ്പോൾ വായ്പ അപേക്ഷകനെ എസ്എംഎസിലൂടെയോ ഇമെയിലിലൂടെയോ ഇത് അറിയിക്കണം. ബാങ്കുകളും എൻബിഎഫ്‌സിയും സിഐസിയിലേക്ക് വിവരങ്ങൾ സമർപ്പിക്കുമ്പോൾ അല്ലെങ്കിൽ നിലവിലുള്ള ക്രെഡിറ്റിൽ, ഡെയ്‌സ് പാസ്റ്റ് ഡ്യൂ (DPD) വിവരങ്ങൾ സമർപ്പിക്കുമ്പോൾ ഉപയോക്താക്കളെ എസ്എംഎസ് വഴിയോ ഇമെയിൽ മുഖാന്തിരമോ അറിയിക്കണം.
പുതിയ മാറ്റങ്ങൾ ആറു മാസത്തിനുള്ളിൽ നിലവിൽ വരും.
എന്താണ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ?
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (സിഐസി) രാജ്യത്തെ വ്യക്തികളുടെ വാണിജ്യപരവും വ്യക്തിപരവുമായ വായ്പാ വിവരങ്ങൾ വിശകലനം ചെയ്യുന്നു. ബാങ്കുകളും എൻബിഎഫ്‌സികളും നൽകുന്ന വിവരങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സിഐസികൾ പ്രവർത്തിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഐസി വ്യക്തികൾക്കുള്ള ക്രെഡിറ്റ് സ്കോറുകളും, കമ്പനികളുടെ ക്രെഡിറ്റ് റാങ്കുകളും അവരുടെ ക്രെഡിറ്റ് യോഗ്യതയും മുൻകാല ക്രെഡിറ്റ് ചരിത്രവും അനുസരിച്ച് കണക്കാക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ താരതമ്യേന ആകർഷകമായ നിരക്കിൽ വായ്പ ലഭിക്കും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായേക്കാം. എന്നാൽ ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ മാത്രമല്ല, ലോൺ ലഭ്യതയെ നിർണ്ണയിക്കുന്ന ഘടകം.
ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്, എക്യുഫാക്സ് ഇന്ത്യ, സിആർഐഎഫ് ഹൈ മാർക്ക് എന്നിവ ഇന്ത്യയിലെ ചില പ്രമുഖ സിഐസികളാണ്. 300 മുതൽ 850 വരെയാണ് സ്കോറുകൾ കണക്കാക്കുന്നത് ഇതിൽ, ഇതിൽ 700 സ്കോറിനു മുകളിലേക്കുള്ളതാണ് നല്ല ക്രെഡിറ്റ് സ്കോറായി കണക്കാക്കുന്നത്.
ഉപയോക്താക്കൾക്ക് എപ്പോഴും ക്രെഡിറ്റ് സ്കോർ ലഭ്യമാകുമോ?
ഓരോ ഇടപാടിനും ക്രെഡിറ്റ് സ്കോർ സിഐസിയിൽ നിന്ന് ലഭിക്കും. ഒക്ടോബർ 26ന് പുറത്തിറക്കിയ സർക്കുലറിൽ ആർബിഐ ഈ പ്രശ്നം നേരിട്ട് അഭിസംബോധന ചെയ്തിട്ടുണ്ട്.
സിഐസിയിൽ ക്രെഡിറ്റ് ഹിസ്റ്ററി ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികൾക്കും എല്ലാ കലണ്ടർ വർഷത്തിലും (ജനുവരി-ഡിസംബർ) ഒരിക്കൽ ക്രെഡിറ്റ് സ്‌കോർ ഉൾപ്പെടെയുള്ള "ഫ്രീ ഫുൾ ക്രെഡിറ്റ് റിപ്പോർട്ട്(FFCR)" സിഐസികൾ നൽകണമെന്ന് ആർബിഐ അറിയിച്ചു. എഫ്‌എഫ്‌സിആറിലേക്കുള്ള ലിങ്ക് സിഐസിയുടെ വെബ്‌സൈറ്റിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം. അതുവഴി വ്യക്തികൾക്ക് അവരുടെ റിപ്പോർട്ട് എളുപ്പത്തിൽ ലഭ്യമാകുമെന്നും റിസർവ് ബാങ്ക് പറഞ്ഞു.
ഉപഭോക്താവിന് അവരുടെ സിഐആർ ഡാറ്റ എങ്ങനെ തിരുത്താം?
ഉപഭോക്താവിന് സിഐആർ ഡാറ്റ തിരുത്തുന്നതിന് അപേക്ഷിക്കാൻ മാർഗ്ഗമുണ്ട്. വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ, ബാങ്കുകളും എൻബിഎഫ്‌സികളും ഡാറ്റ തിരുത്തലിനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ കാരണം ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് ആർബിഐ പറഞ്ഞത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് സിഐആറിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.
"അഭ്യർത്ഥനകൾ നിരസിക്കാനുള്ള കാരണങ്ങളുടെ ഒരു ലിസ്റ്റ് സിഐസികൾ എല്ലാ ക്രെഡിറ്റ് സ്ഥാപനങ്ങൾക്കും വിതരണം ചെയ്യണം. പരാതി പരിഹാര പ്രക്രിയയ്ക്കിടെ ഉപഭോക്താക്കളും സിഐസികളും ഡാറ്റ തിരുത്തലിനുള്ള അഭ്യർത്ഥന നിരസിച്ചതിനെക്കുറിച്ച് ആശയവിനിമയം നടത്തുമ്പോൾ, ക്രെഡിറ്റ് സ്ഥാപനങ്ങൾ ഇത് ഉപയോഗിക്കണം," ആർബിഐ പറഞ്ഞു.
കടം വാങ്ങുന്നയാളുടെ സിഐആർ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന 'സെർച്ച് ആൻഡ് മാച്ച്' ലോജിക് അൽഗോരിതം കുറഞ്ഞത് അർദ്ധവാർഷിക അടിസ്ഥാനത്തിലെങ്കിലും അവലോകനം നടത്താൻ സിഐസികൾക്ക് ബോർഡ് അംഗീകൃത നയം കൊണ്ടുവരണമെന്നുംറിസർവ് ബാങ്ക് പറയുന്നു. സിഐസികൾ പരാതികളുടെ ഒരു "റൂട്ട് കേസ് അനാലിസിസ്" നടത്തണം, ഇത് 'സെർച്ച് ആൻഡ് മാച്ച്' ലോജിക് അൽഗോരിതത്തിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കാം.
"ആർസിഎയുടെ (റൂട്ട് കേസ് അനാലിസിസ്) ഫലങ്ങളും സെർച്ചിലെയും മാച്ച് ലോജിക്കിലെയും തുടർന്നുള്ള മാറ്റങ്ങളും അവലോകനത്തിനായി സിഐസിയുടെ ഡയറക്ടർ ബോർഡിന് മുമ്പാകെ വയ്ക്കണം," ആർബിഐ പറഞ്ഞു. "ബാങ്കുകളിൽ നിന്നും എൻബിഎഫ്‌സികളിൽ നിന്നും ഡാറ്റാ അക്സപ്റ്റൻസ് റൂൾ അനുസരിച്ച് ലഭിച്ച ക്രെഡിറ്റ് വിവരങ്ങളുടെ ഡാറ്റ അവരിൽ നിന്ന് ലഭിച്ച് ഏഴ് കലണ്ടർ ദിവസങ്ങൾക്കുള്ളിൽ അവരുടെ ഡാറ്റാബേസുകളിലേക്ക് ഉൾപ്പെടുത്താനും" സിഐസികളോട് ആവശ്യപ്പെട്ടു.
കൂടാതെ, ക്രെഡിറ്റ് സ്ഥാപനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത പരാതികളുടെ വിശദാംശങ്ങൾ ക്രെഡിറ്റ് സ്ഥാപനങ്ങൾ അവരുടെ വെബ്‌സൈറ്റിൽ വെളിപ്പെടുത്തണമെന്നും ആർബിഐ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.