/indian-express-malayalam/media/media_files/uploads/2022/11/kodathi-vilakku.jpeg)
ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്താണ് കോടതി വിളക്ക് എന്ന ചടങ്ങ്? അതും കോടതിയുമായി എന്താണ് ബന്ധം, അതൊരു ആചാരമാണോ? എന്നാണ് തുടങ്ങിയത്, എന്നാണ് ഈ ചടങ്ങ് നടക്കുന്നത്, എന്തു കൊണ്ടാണ് ജഡ്ജിമാർ ഈ പരിപാടിയുടെ നടത്തിപ്പിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു.
എന്താണ് ഗുരുവായൂർ ക്ഷേത്രത്തിലെ ''കോടതി വിളക്ക്' എന്ന ചടങ്ങ്?
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് 'കോടതി വിളക്ക്' എന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഏകാദശി കാലത്തെ ഒരാഴ്ച നീളുന്ന ചടങ്ങാണ് 'വിളക്ക്.' ഇത് വർഷങ്ങളായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തി വരുന്നതാണ്. ഈ പരിപാടിയിൽ വിവിധ സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കാറുണ്ട്. ഇതിലെ 'കോടതി വിളക്കിന്' നൂറ് വർഷമെങ്കിലും ചരിത്രമുണ്ടാകുമെന്നാണ് കരുതുന്നത്.
എന്തു കൊണ്ടാണ് 'കോടതി വിളക്ക്' എന്ന് വിളിക്കുന്നത്? എന്നാണ് ഇത് തുടങ്ങിയത് ?
ബ്രിട്ടീഷ് ഭരണകാലത്ത്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ചാവക്കാട് മുൻസിഫ് ആയിരുന്ന മുസ്‌ലിം മതവിശ്വാസിയായ കേയി എന്ന വ്യക്തിയാണ് ഈ വിളക്ക് ചടങ്ങ് നടത്തി എന്നും അതിനാൽ 'കോടതി വിളക്ക്' എന്ന് പറയുന്നുവെന്നും, ചാവക്കാട് മുൻസിഫ് കോടതിയിലെ ജീവനക്കാർ നൽകിയതിനാൽ അങ്ങനെ പറയുന്നുവെന്നും ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായം നിലനിൽക്കുന്നുണ്ട്. ജീവനക്കാരും മുൻസിഫും എല്ലാം ഉൾപ്പടെ ആയിരിക്കും വിളക്ക് ചടങ്ങ് നടത്തിയതെന്നും മുൻസിഫ് കോടതിയിലെ പ്രധാന വ്യക്തിയായതിനാൽ അദ്ദേഹം അത് നിർവഹിച്ചതാകാമെന്നുമുള്ള വ്യാഖ്യാനവും ഉണ്ട്.
/indian-express-malayalam/media/media_files/uploads/2022/11/WhatsApp-Image-2022-11-06-at-7.05.44-PM.jpeg)
നിലവിൽ 'കോടതി വിളക്ക്' എന്ന ചടങ്ങ് നടത്തുന്നത് ആരാണ്?
ചാവക്കാട് കോടതിയിലെ അഭിഭാഷകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റ് ആണ് നിലവിൽ ഇതിന് നേതൃത്വം നല്‍കി വന്നത്.
'കോടതി വിളക്ക്' മാത്രമാണോ ഏകാദശി കാലത്തെ ഈ വിളക്ക് ചടങ്ങിൽ ഉൾപ്പെടുന്നത്?
അല്ല, ഏകാദശി കാലത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിളക്ക് ചടങ്ങിൽ കോടതി വിളക്ക് പോലെ തന്നെ, 'പൊലീസ് വിളക്കും,' 'തപാൽ വിളക്കും,' 'ബാങ്ക് വിളക്കു'കളും (ഒന്നിലേറെ ബാങ്കുകൾ വിളക്ക് ചടങ്ങ് നടത്തുന്നുണ്ട്). പൊലീസ് വിളക്കുമായി സംസ്ഥാന പൊലീസ് വകുപ്പിന് നേരിട്ട് ബന്ധമില്ല. എന്നാൽ, മറ്റ് വിളക്കുകളുമായി ബന്ധപ്പെട്ട് അതത് സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ വിളക്ക് ചടങ്ങിലെ ഭാഗമാകാറുണ്ട്.
ഹൈക്കോടതി എന്താണ് പറഞ്ഞത് ?
ഗുരുവായൂർ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' ചടങ്ങിൽ നേരിട്ടോ അല്ലാതെയോ ജുഡീഷ്യൽ ഓഫീസർമാർ പങ്കെടുക്കരുതെന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം. 'കോടതി വിളക്ക്' എന്ന് വിളിക്കുന്നത് അസ്വീകാര്യമെന്നും ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജ് എ കെ ജയശങ്കരൻ നമ്പ്യാർ തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചതായുള്ള വാർത്തയാണ് ചർച്ചകൾക്ക് കാരണമായത്.
എന്തു കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്?
കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ നേരിട്ടോ അല്ലാതെയോ പരിപാടിയിലും സംഘാടനത്തിലും പങ്കാളികളാകരുത്. ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് ജഡ്ജിമാർ ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം.
/indian-express-malayalam/media/media_files/uploads/2022/11/WhatsApp-Image-2022-11-06-at-9.15.55-PM.jpeg)
കോടതി ഒരു പൊതു സ്ഥാപനമായതിനാലാകാം കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് അസ്വീകാര്യം എന്ന് നിരീക്ഷിച്ചതെന്നാണ് മനസിലാക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടവർ പറയുന്നു.
ഹൈക്കോടതി ജഡ്ജി, ജില്ലാ ജഡ്ജിക്ക് നൽകിയ ഒരു ഓഫീസ് മെമ്മോറാണ്ടം മാത്രമാണിതെന്നാണ് മനസിലാക്കുന്നതെന്ന് ചാവക്കാട് ബാറിലെ അഭിഭാഷകർ പറയുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വന്നതായി അറിവില്ല. ചാവക്കാട് ബാറിലെ അഭിഭാഷകരുടെ കമ്മിറ്റിയാണ് ഇത് നടത്തുന്നത്. ജുഡീഷ്യൽ ഓഫീസർമാർ പങ്കെടുക്കുന്നതിലാണ് മെമ്മോറാണ്ടത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത്. കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ല, ആ പേര് ഉപയോഗിക്കുന്നതിൽ അനൗചിത്യം ഉണ്ടെന്നാണ് പറയുന്നത് എന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us