/indian-express-malayalam/media/media_files/uploads/2021/03/explained-can-double-mutant-covid-variant-reverse-indias-pandemic-gains-476149-fi.jpg)
ഇന്ത്യയിലെ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ആശങ്കകൾ വർധിപ്പിച്ച് പല സംസ്ഥാനങ്ങളിലും പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയിരിക്കുകയാണ്. രാജ്യത്തെ കോവിഡ് കണക്കുകൾ ഉയരുന്നതിനൊപ്പം വ്യത്യസ്ത വൈറസ് വകഭേദങ്ങൾ പതിനെട്ടോളം സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇന്ത്യൻ സാർസ്കോവ്-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ് (Indian SARS-CoV-2 Consortium on Genomics (INSACOG) എന്ന സ്ഥാപനം, ഇരട്ട ജനിതക വ്യതിയാനം കണ്ടെത്തിയ സാമ്പിളുകളിൽ നടത്തുന്ന പഠനത്തിൽ, യുകെയിൽ നിന്നുള്ള വകഭേദം 736 പേരിലും ആഫ്രിക്കയിൽ നിന്നുള്ള വകഭേദം 34 പേരിലും ബ്രസീലിൽ നിന്നുള്ള വകഭേദം ഒരാളിലും കണ്ടെത്തിയിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) ഡയറക്ടർ സുർജീത് കുമാർ സങ് കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്താണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം?
ഡിസംബർ മുതൽ മഹാരാഷ്ട്രയിൽനിന്നു പരിശോധിച്ച സാമ്പിളുകളിൽ E484Q, L452R എന്നീ വൈറസുകൾ കൂടുതലായി കണ്ടതായി ആരോഗ്യ മന്ത്രാലയം പറയുന്നു.
''വകഭേദം സംഭവിച്ച വൈറസുകൾ ഉണ്ടാകുന്നത് പരിണാമം സംഭവിച്ച രണ്ട് വൈറസുകൾ ചേർന്ന് ഒറ്റ വൈറസായി രൂപപ്പെടുമ്പോഴാണ്. ഇന്ത്യയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഒരു വകഭേദം E484Q, L452R എന്നീ വൈറസുകൾ സംയോജിച്ചതിൽ നിന്നും രൂപപ്പെട്ടതാണ്'' എയിംസിലെ മുൻ മെഡിക്കൽ സൂപ്രണ്ട് എം.സി.മിശ്ര ഡിഡബ്ള്യു എന്ന മാധ്യമത്തോട് പറഞ്ഞു.
L452R എന്ന വകഭേദം ആദ്യം കണ്ടത്തിയത് യുഎസിലും E484Q എന്ന വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലുമാണെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
''ഒരുപക്ഷെ ഈ പുതിയ വൈറസ് വകഭേദങ്ങളാകാം ഇന്ത്യയിലെ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധനവിന് കാരണം, എന്നാൽ ഇതുസംബന്ധിച്ച പരിശോധന ഫലങ്ങൾ ലഭിക്കാതെ ഇതു തന്നെയാണോ കാരണമെന്ന് ഉറപ്പിക്കാനും സാധിക്കില്ല.'' മിശ്ര കൂട്ടിച്ചേർത്തു.
Read Also: നൂറ്റാണ്ടുകൾ നീണ്ട ചരിത്രം; പ്രതിസന്ധികൾക്ക് സാക്ഷിയായ സൂയസ് കനാൽ
വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത
ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദങ്ങൾ ഉണ്ടാവുന്നത് പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ''കോവിഡ് കേസുകൾ വർധിക്കുന്നത് വകഭേദങ്ങൾ കൊണ്ടാണോ എന്നത് വ്യക്തമല്ല, എന്നിരുന്നാലും അതിനുള്ള സാധ്യതകളുണ്ട്, അതുകൊണ്ട് അത് അന്വേഷിക്കേണ്ടതാണ്.'' ആരോഗ്യ വിദഗ്‌ധൻ ഷാഹിദ് ജമീൽ പറയുന്നു.
ആന്റിബോഡികളെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിൽ അപകടകാരികളാകാൻ പുതിയ വൈറസ് വകഭേദത്തിനു സാധിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ ഭയപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അവ രോഗം ഭേദമായവരെ വീണ്ടും ബാധിക്കാനും ഇപ്പോൾ ലഭ്യമായ വാക്സിനുകൾക്ക് അവയെ പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്യും.
'പുതിയ വകഭേദങ്ങൾ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നതായി കാണാൻ സാധിക്കുമെന്ന് ഐസിഎംആറിലെ പകർച്ചവ്യാധി വിഭാഗത്തിലെ മുൻ തലവൻ ലളിത് കാന്റ് പറയുന്നു.
രാജ്യത്തെ കോവിഡ് വ്യാപനത്തിലെ വർധനവ്
രാജ്യത്ത് തിങ്കളാഴ്ച പുതിയ 68,020 കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ചൊവ്വാഴ്ച 56,211 പേർക്കും. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1.20 കോടി കടന്നു. കോവിഡ് മരണസംഖ്യ 1.62 ലക്ഷമായി. കോവിഡ് വ്യാപനത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. ഡിസംബർ 15നു ശേഷം ഡൽഹിയിൽ ഏറ്റവും കൂടുതൽ കേസുകൾ കഴിഞ്ഞ ദിവസം ഉണ്ടായി. 1900 പേർക്കാണ് രോഗം ബാധിച്ചത്.
ജനുവരിയിലും ഫെബ്രുവരിയിലും വളരെ കുറവ് രേഖപ്പെടുത്തിയ രാജ്യത്തെ കോവിഡ് കണക്കുകൾ ഒരാഴ്ചയായി കുത്തനെ കൂടുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിദിനം 40,000 പേർ വരെ രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിതരാകുന്നുണ്ട്.
പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
രോഗവ്യാപനം തടയുന്നതിനും സമ്പർക്കബാധിതരെ കണ്ടെത്തുന്നതിനും കോൺടാക്ട് ട്രേസിങ് ഉൾപ്പടെയുള്ള മാർഗങ്ങൾ 14 ദിവസത്തേക്ക് 46 ജില്ലകളിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. 12 ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അധികൃതരുമായി നടത്തിയ ചർച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ കോവിഡ് പ്രതിരോധ നേട്ടങ്ങളെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് എത്താതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യ വിദഗ്‌ധരോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 16 മുതൽ രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച ഇന്ത്യ ഇതുവരെ ആറ് കോടിയിലധികം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്ന മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കും. രാജ്യത്തെ 3000 കോടി ജനങ്ങൾക്കും ഓഗസ്റ്റിനുള്ളിൽ വാക്സിൻ നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.