scorecardresearch

റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

വാക്‌സിന്‍ വികസിപ്പിക്കുന്നതിലും അനുമതി നല്‍കുന്നതിലും റഷ്യ കാണിക്കുന്ന തിടുക്കം സംശയം ജനിപ്പിച്ചിട്ടുണ്ട്

വാക്‌സിന്‍ വികസിപ്പിക്കുന്നതിലും അനുമതി നല്‍കുന്നതിലും റഷ്യ കാണിക്കുന്ന തിടുക്കം സംശയം ജനിപ്പിച്ചിട്ടുണ്ട്

author-image
WebDesk
New Update
coronavirus, coronavirus vaccine, coronavirus vaccine update, covid 19, covid 19 vaccine, covid 19 vaccine update, coronavirus vaccine covaxin, russia covid 19 vaccine, russia coronavirus vaccine, covid 19 vaccine covaxin

കൊറോണവൈറസ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ കാണിക്കുന്ന തിടുക്കത്തിനെതിരെ റഷ്യയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. മോസ്‌കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്‌സിന് ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ അനുമതി നല്‍കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം വാക്‌സിന്‍ വിപണിയിലെത്തുമെന്നും ഒക്ടോബറില്‍ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും റഷ്യ പറഞ്ഞിരുന്നു.

Advertisment

വാക്‌സിന്‍ വികസിപ്പിക്കുന്നതിലും അനുമതി നല്‍കുന്നതിലും റഷ്യ കാണിക്കുന്ന തിടുക്കം സംശയം ജനിപ്പിച്ചിട്ടുണ്ട്.

ചട്ടങ്ങളും ശീലങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈയൊരു ലക്ഷ്യത്തോടു കൂടിയ ഏതൊരു വാക്‌സിനും പുറത്ത് വിടുന്നതിന് മുമ്പ് വിവിധ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്, ലോകാരോഗ്യ സംഘടനയുടെ വക്താവായ ക്രിസ്ത്യന്‍ ലിന്‍ഡ്മിയര്‍ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

"ചിലപ്പോള്‍ വ്യക്തിഗത ഗവേഷകര്‍ ചിലത് കണ്ടെത്തിയെന്ന് അവകാശപ്പെടാറുണ്ട്. തീര്‍ച്ചയായും അത് നല്ല വാര്‍ത്തയാണ്. പക്ഷേ, എന്നാല്‍ കണ്ടെത്തലുകള്‍ക്കും പ്രയോഗക്ഷമമായ വാക്‌സിന്‍ ലഭിക്കുന്നതിനും ഇടയില്‍ ഈ എല്ലാ ഘട്ടത്തിലൂടെയും കടന്നു പോകുന്നത് വലിയ വ്യത്യാസം സൃഷ്ടിക്കും," വക്താവ് പറഞ്ഞു.

Advertisment

Read Also: ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന്റെ പ്രധാന്യം എന്താണ്‌?

റഷ്യയുടെ വാക്‌സിന്‍ ജൂലൈ രണ്ടാം വാരം മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജൂലൈ 13-ന് രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണഗതിയില്‍ ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കും. പക്ഷേ, നിലവിലെ അടിയന്തരാവസ്ഥ പരിഗണിച്ചാല്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ അതിവേഗത്തിലാണ് ലോകമെമ്പാടും നടക്കുന്നത്.

അതേസമയം, മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണം നടത്താതെ വാക്‌സിന് അനുമതി നല്‍കാനാണ് ഉദ്ദേശമെന്ന് റഷ്യ സൂചന നല്‍കുന്നു. പരിശോധന ലാബിന് പുറത്ത് യഥാര്‍ത്ഥ ജീവിത സാഹചര്യത്തില്‍ വാക്‌സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും എത്ര മാത്രം ഫലപ്രദമാകുന്നുവെന്നും കണ്ടെത്താനാണ് അവസാന ഘട്ട പരീക്ഷണം നടത്തുന്നത്.

വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള തിടുക്കം ധാരാളം അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. ചൈനയിലും റഷ്യയിലും ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളുടെ മേല്‍ പ്രമുഖ ആരോഗ്യ വിദഗ്ദ്ധനായ ആന്റണി ഫൗസി സംശയം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ നിയമ നിര്‍മ്മാതാക്കളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് വിധേയമാകാത്ത ഒരു വാക്‌സിന്‍ ചൈനയില്‍ പരിമിതമായ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സൈനികര്‍ക്ക് മാത്രമാണ് നല്‍കുന്നത്.

ആര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് ചൈനയും റഷ്യയും വാക്‌സിനുകള്‍ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് ബ്രിട്ടന്റെ തീരുമാനമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതികളെ കുറിച്ച് റഷ്യ അറിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു.

ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തോടെ വാക്‌സിന്‍ തയ്യാറാകുമെന്നാണ് മറ്റു പ്രധാന വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്.

രണ്ട് ഇന്ത്യന്‍ വാക്‌സിനുകള്‍ ഒന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി

അതേസമയം, രണ്ട് ഇന്ത്യന്‍ വാക്‌സിനുകളുടെ മനുഷ്യരിലെ പരീക്ഷണം പുരോഗമിക്കുന്നു. ഈ രണ്ട് വാക്‌സിനുകളുടേയും ഒന്നാം ഘട്ട പരീക്ഷണം ഏകദേശം പൂര്‍ത്തിയായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ വാക്‌സിന്റെ തിരിഞ്ഞെടുത്ത 12 സ്ഥലങ്ങൡ 11 ഇടത്ത് ഒന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതായി ഭാര്‍ഗവ പറഞ്ഞു. ഈ സ്ഥലങ്ങളില്‍ കമ്പനി രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. അഹമ്മദാബാദിലെ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം 11 സ്ഥലങ്ങളില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജൂലൈ 15 ഓടെയാണ് രണ്ട് കമ്പനികളും വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയത്. ഒന്നും രണ്ടും ഘട്ടങ്ങൡലായി ഏകദേശം 1,125 പേരില്‍ ആണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ പരീക്ഷിക്കുന്നത്. സൈഡസ് ലക്ഷ്യമിടുന്നത് 1,048 പേരേയും.

Read Also: രക്ത പരിശോധനയിലൂടെ അര്‍ബുദം നേരത്തെ കണ്ടെത്താം; രോഗ ചികിത്സയില്‍ പ്രത്യാശ

മനുഷ്യരിലെ സുരക്ഷയാണ് ഒന്നാം ഘട്ടത്തില്‍ പരിശോധിക്കുന്നത്. ശരീരത്തില്‍ പ്രതിരോധ ശേഷി ഉല്‍പാദിപ്പിക്കുന്നുണ്ടോയെന്നാണ് രണ്ടാം ഘട്ടത്തില്‍ നോക്കുന്നത്.

12 മുതല്‍ 15 മാസം വരെ എടുത്താകും ഈ വാക്‌സിനുകളുടെ പരീക്ഷണം പൂര്‍ത്തിയാകുകയെന്ന് ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണ രജിസ്ട്രി സൂചിപ്പിക്കുന്നത്. സൈഡസ് വാക്‌സിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസങ്ങളെടുക്കുമെന്ന് ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വാക്‌സിന്‍ പരീക്ഷണം ഏതുവരെ എത്തി

160-ല്‍ അധികം വാക്‌സിനുകള്‍ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്

അവയില്‍ 23 എണ്ണം മനുഷ്യരില്‍ പരീക്ഷിക്കുന്നു

ആറെണ്ണം അവസാന ഘട്ടത്തിലും മനുഷ്യരിലെ മൂന്നാം ഘട്ടത്തിലുമാണ്

ഇന്ത്യയില്‍ കുറഞ്ഞത് എട്ട് വാക്‌സിനുകള്‍ വികസിപ്പിക്കുന്നു. അവയില്‍ രണ്ടെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലെത്തി.

Read in English: Covid-19 vaccine tracker, August 5: WHO asks Russia to follow regulations; Britain says won’t use Russian vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: