/indian-express-malayalam/media/media_files/uploads/2021/08/home-isolation.jpg)
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നല്‍കുന്ന നിര്‍ദേശം. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീട്ടുകാരും അല്‍പ്പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവരെ രോഗത്തില്‍ സംരക്ഷിക്കാനാകും.
കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്. ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഗുരുതരാവസ്ഥയുണ്ടായാല്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹോം ഐസൊലേഷന്‍ എങ്ങനെ?
ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിനു സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്കു മാറാം. വീട്ടില്‍ എസി സൗകര്യമുള്ള മുറി ഒഴിവാക്കണം.
Also Read: കോവിഡ് വ്യാപനം: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി
കഴിയുന്ന മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. അഥവാ മുറിക്കു പുറത്തിറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. ഇടയ്ക്കിടെ കൈകള്‍ കഴുകണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കണം. രോഗിയെ പരിചരിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം.
സാധനങ്ങള്‍ കൈമാറരുത്
ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകുന്നതാണ് നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ലീച്ചിങ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ ബ്ലീച്ചിങ്് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കണം.
വെള്ളവും ആഹാരവും പ്രധാനം
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ഫ്രിഡ്ജില്‍ വച്ച് തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് കഴിക്കേണ്ടത്. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് പലതവണ തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.
സ്വയം നിരീക്ഷണം വേണം
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാലാണു കോവിഡ് രോഗി ഗുരുതരാവസ്ഥയിലാകുന്നത്. അതിനാല്‍ പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. ഓക്സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്സിജന്‍ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാന്‍ ഈ പരിശോധന സഹായിക്കുന്നു.
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കണം. സങ്കീര്‍ണതകളുണ്ടാകുകയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഇതു സഹായിക്കും. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റു രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ചുവയ്ക്കണം.
Also Read: ആഭ്യന്തര വിമാന യാത്ര; ഓരോ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം
സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96നു മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ആറ് മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തെയുള്ളതില്‍നിന്ന് മൂന്നു ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇ സഞ്ജീവനി വഴിയും ചികിത്സ തേടാം.
അപായ സൂചനകള്‍ തിരിച്ചറിയണം
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സഹായമായി ഒരു വിളിക്കപ്പുറം ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ്തല ജാഗ്രതാ സമിതികളുമുണ്ട്. ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കില്‍ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറില്‍ ഓക്സിജന്‍ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്നങ്ങളാലാണ് ഇവയില്‍ പലതും ഉണ്ടാകുന്നത്.
ഈ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രമിക്കാതെ, ആംബുലന്‍സ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.