/indian-express-malayalam/media/media_files/uploads/2019/08/rima.jpg)
കൊച്ചി: സംസ്ഥാനം വീണ്ടുമൊരു പ്രളയദുരന്തം നേരിടുമ്പോള്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവും (ഡബ്ല്യുസിസി). കൊച്ചിയിലെ കലൂർ ഉള്ള മാമാങ്കം സ്റ്റുഡിയോ കളക്ഷന്‍ പോയിന്റാക്കിയാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈകീട്ട് 8 മണിവരെ മാമാങ്കത്തില്‍ സാധനങ്ങള്‍ സ്വീകരിക്കും. ഇതോടകം നിരവധി ആളുകൾ തങ്ങളാലാകുന്ന സാധന സാമഗ്രികളുമായി കളക്ഷൻ സെന്ററിൽ എത്തിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസത്തിനെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് ദുരിതാശ്വാസത്തിനായി ഡബ്ല്യുസിസിയും മുന്നിട്ടിറങ്ങുന്നത്.
പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി തങ്ങളും മുന്നിട്ടിറങ്ങുകയാണെന്ന് നടി റിമാ കല്ലിങ്കൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2019 ല്‍ കേരളം വലിയ ഒരു ദുരന്തമുഖത്ത് നില്‍ക്കുകയാണ്. ഒന്നിച്ചു നില്‍ക്കകയല്ലാതെ മറ്റൊരു ഓപ്ഷനും നമ്മുടെ മുന്നിലില്ല. ഒന്നിച്ച് നിന്ന് ഈ ദുരന്തത്തിനെ നേരിടാമെന്നും ഡബ്ല്യുസിസി പ്രവര്‍ത്തകയായ റിമ കല്ലിങ്കല്‍ പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ അത് മാത്രം മതിയാവില്ലെന്നും റിമ പറഞ്ഞു. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ക്യാംപുകളില്‍ എത്തിക്കാനാണ് കളക്ഷന്‍ സെന്റര്‍ തുറക്കുന്നത്.
സിനിമാ മേഖലയിൽ നിന്നും നിരവധി പേർ ദുരന്തമുഖത്തുള്ളവർക്ക് സഹായങ്ങളുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രളയമുഖത്ത് അരിച്ചാക്ക് ചുമന്നും ആളുകളെ സഹായിച്ചുമെല്ലാം മുൻനിരയിൽ തന്നെ ഉണ്ടായിരുന്ന ടൊവിനോ, ഇത്തവണയും പ്രളയമുഖത്ത് സേവനസന്നദ്ധനാണ്. ജന്മനാടായ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ താരം പങ്കാളിയായി.
പ്രളയത്തിൽ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് ആവശ്യമെങ്കിൽ വീട്ടിലേക്ക് വരാം, വീട് സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയകാലത്തും നാട് ദുരിതക്കയത്തിലായപ്പോൾ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടുകൊടുക്കാൻ ടൊവിനോ തയ്യാറായിരുന്നു.
അതേസമയം, വയനാട്ടിലെ ദുരന്തബാധിതമേഖലകളിലേക്ക് ബയോ ടോയ്‌ലറ്റുകൾ സംഭാവന ചെയ്ത് മാതൃകയാവുകയാണ് ജയസൂര്യ. ദുരന്തം വിതച്ച മേപ്പാടിമേഖലയിലേക്കാണ് 10 ബയോ ടോയ്‌ലറ്റുകൾ താരം എത്തിച്ചിരിക്കുന്നത്. മാതൃഭൂമിയുടെ സഹകരണത്തോടെയാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് ജയസൂര്യ ഈ പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ചത്.
Read More: പ്രളയമുഖത്ത് കൈതാങ്ങായി ടൊവിനോയും ജയസൂര്യയും
ഇവർക്കു പുറമേ, ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവച്ചുമെല്ലാം നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, പാർവ്വതി എന്നു തുടങ്ങി നിരവധിയേറെ താരങ്ങൾ രംഗത്തുണ്ട്.
കുപ്രചരണങ്ങളെ വകവയ്ക്കാതെ ദുരിതാശ്വാസ നിധിയിലേക്കും ക്യാംപുകളിലേക്കും തങ്ങളാലാകുന്ന സഹായങ്ങളുമായി പ്രളയത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി കൈകോർക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിലായി കാണുന്നത്.
Read More: Kerala Floods: പ്രളയബാധിതർക്കായി കേരളം കൈകോർക്കുന്നു
കഴിഞ്ഞ വർഷത്തേതു പോലെ തന്നെ ഇത്തവണയും കൊച്ചിയിലെ സ്നേഹക്കൂട്ടായ്മ 'അൻപോട്' കൊച്ചിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് അൻപോട് കൊച്ചി പ്രവർത്തകർ പേമാരി ദുരിതം വിതച്ച ജില്ലകളിലെ ക്യാംപുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ച് എത്തിക്കുന്നത്. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലേക്ക് ആവശ്യമായ സാധനങ്ങൾ മാത്രമാണ് നിലവിൽ ശേഖരിക്കുന്നത്. ലുലു മാളിലും, ബിസ്മിയിലും, സെന്റർ സ്ക്വയർ മാളിലും അൻപോട് കൊച്ചിയുടെ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ മഹാപ്രളയ കാലത്തും അൻപോട് കൊച്ചി പ്രവർത്തകരുടെ സേവനം ഏറെ ശ്രദ്ധ നേടിയിരുന്നു. ടൺ കണക്കിന് സാധനങ്ങളാണ് പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അൻപോട് കൊച്ചി പ്രവർത്തകർ ശേഖരിച്ച് എത്തിച്ചത്. അത്തരത്തിൽ ഒരിക്കൽ കൂടി മഹാദുരിതത്തെ കൈകോർത്ത് നേരിടാനൊരുങ്ങുകയാണ് അൻപോട് കൊച്ചി കൂട്ടായ്മ.
”ഇതുപോലെ ഒരു പ്രളയത്തെ കൂട്ടായ്മയിലൂടെ നമ്മൾ അതിജീവിച്ചതാണ്. ഇനിയും അതിന് സാധിക്കും. അതിന് നമ്മളാൽ കഴിയുന്നത് ചെയ്യുകയെന്നേ ഉദ്ദേശിച്ചുള്ളു,” അൻപോട് കൊച്ചിയുടെ കളക്ഷൻ സെന്ററിൽ സാധനങ്ങൾ നൽകാനെത്തിയ അശോക് പറഞ്ഞു.
കൈകോർത്ത് കണ്ണൂർ എന്ന പേരിലാണ് കണ്ണൂർ ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും ദുരിത ബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ടതിനായും ഉള്ള കളക്ഷൻ സെന്റർ ആരംഭിച്ചത്. ഇതേക്കുറിച്ച് ഗായിക സയനോര തന്റെ ഫെയ്സ്ബുക്കിൽ വിശദമായി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.