/indian-express-malayalam/media/media_files/2025/06/06/bhagwan-dada-5-871006.jpg)
ഭഗവാൻ ദാദ
Throwback Thursday: 1950കളിൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായം അൽപ്പമൊന്നു വികസിച്ച സമയം. സിനിമാ താരങ്ങളും ചലച്ചിത്ര നിർമ്മാതാക്കളും നല്ല പണം സമ്പാദിക്കാൻ തുടങ്ങിയിരുന്നെങ്കിലും, സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കും അറിയില്ലായിരുന്നു.
1950കളുടെ തുടക്കത്തിലാണ്, ഹിന്ദി സിനിമാലോകത്ത് ഒരു പുതിയ താരം പിറന്നത്, ഭഗവാൻ ദാദ. ഗീത ബാലിക്കൊപ്പം അൽബേല എന്ന ഹിറ്റ് സിനിമയിലാണ് ആദ്യം അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. "ഷോല ജോ ഭാഡ്കെ", "ഭോലി സൂറത്ത് ദിൽ കെ ഖോട്ടേ" തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു.
പക്ഷേ തന്റെ താരപദവി അധികകാലം ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ വിജയം ഹ്രസ്വകാലത്തേക്കായിരുന്നു. ജീവിതം അടിമുടി മാറിമറിഞ്ഞതോടെ എല്ലാം നഷ്ടപ്പെട്ട് ദാദറിലെ ഒരു കുടുസുമുറിയിലേക്ക് അദ്ദേഹം താമസം മാറി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടു. ഒടുവിൽ ദരിദ്രനെ പോലെ ആ കുടുസുമുറിയിൽ മരിച്ചു വീഴുകയും ചെയ്തു.
ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് ഭഗവാൻ ദാദ പറഞ്ഞതിങ്ങനെ. "ആൽബെലയുടെ വിജയത്തിനുശേഷം ഞാനൊരു ലക്ഷാധിപതിയായി. ഞാനൊരു സ്റ്റുഡിയോ സ്വന്തമായി, ആഴ്ചയിലെ ഓരോ ദിവസവും എന്ന രീതിയിൽ ഞാൻ ഏഴോളം കാറുകൾ ഇറക്കുമതി ചെയ്തു. ജുഹുവിൽ 25 മുറികളുള്ള ഒരു ബംഗ്ലാവ് സ്വന്തമാക്കി. പതിയെ ഞാൻ വഴിവിട്ട ജീവിതത്തിലേക്കു പോയി. ചീട്ടുകളികളിലും റേസ് കോഴ്‌സിലും ചൂതാട്ടം നടത്തി. മദ്യവും സ്ത്രീകളും എന്റെ ബലഹീനതയായിരുന്നു. ഞാൻ എന്റെ ഭാര്യയോട് വിശ്വസ്തത പുലർത്തിയില്ല. ഞാൻ എന്റെ കുടുംബത്തെ അവഗണിച്ചിരുന്നു. ഒരുപക്ഷേ അതുകണ്ട് ദൈവം എന്നെ ശിക്ഷിച്ചതാവാം. ഒരു കോടീശ്വരനിൽ നിന്ന്, ഞാൻ ദരിദ്രനായി മാറുകയായിരുന്നു.”
Also Read: കുട്ടിക്കുറുമ്പുമായി മാമ്മാട്ടി, നിറചിരിയോടെ കാവ്യ; ചിത്രം വൈറൽ
മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണത്തിൽ ആയിരുന്നു ഭഗവാൻ ജനിച്ചുവളർന്നത്. അച്ഛൻ ഒരു ടെക്സ്റ്റൈൽ മില്ലിൽ ജോലിക്കാരനായിരുന്നു. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു ഭഗവാന്റെ തുടക്കം. പതിയെ ചലച്ചിത്ര നിർമ്മാണത്തിലും പങ്കാളിയായി. ഏതാനും വർഷങ്ങൾക്കുള്ളിൽ, അദ്ദേഹം ചെറിയ സിനിമകൾ നിർമ്മിക്കാൻ തുടങ്ങി. കൂടുതൽ സ്വതന്ത്രനാകാനുള്ള ശ്രമത്തിൽ, അദ്ദേഹം ആ സിനിമകൾ സംവിധാനം ചെയ്യാനും അഭിനയിക്കാനും തുടങ്ങി.
ഈ ഘട്ടത്തിലാണ് ഒരിക്കൽ ഒരു രംഗത്തിനിടെ ഭഗവാൻ, ലളിത പവാറിനെ അടിക്കുന്നതും ലളിതയുടെ ഞരമ്പ് പൊട്ടി മുഖം തളർന്നു പോയതും. രാജ് കപൂറിനെപ്പോലുള്ള ആളുകൾ അക്കാലയളവിൽ ഭഗവാന്റെ സുഹൃത്തായി മാറി. അവരെല്ലാം ചേർന്ന് ഒരു റൊമാന്റിക് മ്യൂസിക്കൽ സിനിമ ചെയ്യാൻ ഉപദേശിച്ചു. ഭഗവാൻ ആ ഉപദേശം ഗൗരവമായി എടുക്കുകയും ഗീത ബാലിയുമായി ചേർന്ന് അൽബേല നിർമ്മിക്കുകയും ചെയ്തു.
ആൽബെലയുടെ വിജയം ഭഗവാന്റെ ജീവിതത്തെ മാറ്റിമറിച്ചു. പക്ഷേ കാര്യങ്ങൾ പെട്ടെന്ന് തന്നെ വഷളായി തുടങ്ങി. ആൽബെലയ്ക്ക് ശേഷം ഭഗവാൻ നിരവധി സിനിമകൾ നിർമ്മിച്ചു, പക്ഷേ അവയൊന്നും വിജയിച്ചില്ല. ബിസിനസ്സ് പങ്കാളികൾ അദ്ദേഹത്തെ വഞ്ചിക്കുകയും ഭഗവാന്റെ മുഴുവൻ പണവും നഷ്ടപ്പെടുകയും ചെയ്തു.
ദാരിദ്യം മൂലം ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു കുടുസുമുറിയിലേക്ക് ഭഗവാൻ താമസം മാറി. ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പണം ആവശ്യമായതിനാൽ ഭഗവാൻ സിനിമകളിൽ ചെറിയ വേഷങ്ങൾ സ്വീകരിച്ചു. “ഈ വീട് മുന്നോട്ട് കൊണ്ടുപോകാൻ, ഒരു സീനുള്ള സിനിമകളിൽ പോലും ഞാൻ അഭിനയിച്ചു. നിർമ്മാതാക്കളോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന എന്നെ കൂട്ടികൊണ്ടുപോവാൻ വണ്ടി അയക്കണേ എന്നതായിരുന്നു. ഷൂട്ടിംഗ് അവസാനിക്കുമ്പോൾ ഞാൻ ക്ഷീണിതനായി വീട്ടിലേക്ക് മടങ്ങും. സ്റ്റുഡിയോയിൽ എന്ത് ഭക്ഷണം വിളമ്പിയാലും ഞാനത് കഴിക്കും."
രാജ് കപൂറും അശോക് കുമാറും ജീവിച്ചിരിക്കുന്നതുവരെ ഭഗവാന്റെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ദിലീപ് കുമാർ പലപ്പോഴും ഭഗവാനെ തന്റെ കാറിൽ കൊണ്ടുപോകുമായിരുന്നു. എന്നാൽ തന്റെ സിനിമാ സഹപ്രവർത്തകരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാൻ ഭഗവാന്റെ ആത്മാഭിമാനം അനുവദിചചില്ല. “സിനിമാ വ്യവസായത്തിലെ ഒരു ക്ഷേമ സംഘടനയിൽ നിന്നും ഞാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടില്ല. അത് ചെയ്യാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല,” എന്നാണ് ഭഗവാൻ ഒരിക്കൽ പറഞ്ഞത്.
Also Read: ഇതൊക്കെയെന്ത്! രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്ത് ഗ്രേസ് ആന്റണി; ചിത്രങ്ങൾ
2002ൽ 88 വയസ്സുള്ളപ്പോൾ ദാദറിലെ ആ ഒറ്റമുറി വീട്ടിൽ വച്ച് ഭഗവാൻ മരണത്തിനു കീഴടങ്ങി. 2016 ൽ, സംവിധായകൻ ശേഖർ സർതാൻഡേൽ മങ്കേഷ് ദേശായിയെ നായകനാക്കി, ഭഗവാന്റെ ജീവചരിത്രമായ ഏക് അൽബേല എന്ന മറാത്തി ചിത്രം നിർമ്മിച്ചു. വിദ്യാ ബാലൻ ആ ചിത്രത്തിൽ ഗീത ബാലി എന്ന അതിഥി വേഷം ചെയ്തു.
Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.