/indian-express-malayalam/media/media_files/uploads/2018/05/ar-rahman.jpg)
എ.ആര്‍.റഹ്മാന്‍ എന്ന സംഗീത മാന്ത്രികനെ രാജ്യം തിരിച്ചറിയുന്നതിന് മുമ്പ്, ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരുന്ന ഒരു ഘട്ടം തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. തോല്‍വികളും നിരാശകളും മാത്രമായിരുന്നു അന്ന് മനസില്‍ നിറയെയെന്നും റഹ്മാന്‍ തുറന്നു പറയുന്നു.
ഈയൊരു ഘട്ടമാണ് തന്നെ കുതിച്ചുയരാനും മുന്നോട്ടുവരാനും പ്രാപ്തനാക്കിയതെന്നും റഹ്മാന്‍ തിരിച്ചറിയുന്നു.
'25 വയസുവരെ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമായിരുന്നു. നമ്മളില്‍ പലര്‍ക്കും തോന്നുമായിരിക്കും നമ്മള്‍ അത്രയ്ക്ക് നല്ലതല്ലെന്ന്. എന്റെ അച്ഛനെ നഷ്ടപ്പെട്ടപ്പോഴാണ് എന്റെ ജീവിതത്തില്‍ അത്തരമൊരു ശൂന്യത ഉണ്ടായത്. ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നു ആ സമയത്ത്. പക്ഷെ ഒരു തരത്തില്‍ അതെന്റെ പല പേടികളേയും ഇല്ലാതാക്കി. മരണം എന്നത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. നിർമ്മിക്കപ്പെട്ട എല്ലാത്തിനും ഒരു അവസാനമുണ്ടെന്നിരിക്കേ എന്തിനാണ് നമ്മള്‍ ഭയപ്പെടേണ്ടത്?' റഹ്മാന്‍ ചോദിക്കുന്നു.
Read More: മണിരത്നത്തിന് എ.ആർ.റഹ്മാന്റെ സ്നേഹോപഹാരം
തന്റെ റെക്കോര്‍ഡിങ് സ്റ്റുഡിയോയായ പഞ്ചതന്റെ ആരംഭമാണ് റഹ്മാന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്.
'അതിനുമുമ്പ് പിതാവിന്റെ മരണമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കണ്ട് പല സിനിമകളും ഞാന്‍ ചെയ്തില്ല. 35 സിനിമകള്‍ ലഭിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണം മാത്രമാണ് ഞാന്‍ ചെയ്തത്.'
'എങ്ങനെയാണ് നിങ്ങള്‍ ജീവിക്കുക എന്ന് എല്ലാവരും അത്ഭുതപ്പെട്ടു. നിങ്ങള്‍ക്ക് എല്ലാമുണ്ട്. അത് സ്വന്തമാക്കൂ എന്ന് പറഞ്ഞു. എനിക്കന്ന് 25 വയസായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലായിരുന്നു. എല്ലാംകൂടി ഒരുമിച്ചു കഴിക്കുന്നതു പോലെയായിരുന്നു. ഒന്നും തോന്നാത്ത അവസ്ഥ. ചെറുതായെന്തെങ്കിലും കഴിച്ചാലും നിറയുന്ന അവസ്ഥ,' റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
സംഗീതജ്ഞനും തന്റെ പിതാവുമായ ആര്‍.കെ.ശേഖറിന്റെ മരണ സമയത്ത് റഹ്മാന് ഒൻപത് വയസായിരുന്നു പ്രായം. ജീവിക്കാനായി പിന്നീട് അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങള്‍ പോലും പണയപ്പെടുത്തേണ്ടി വന്നു. വളരെ ചെറിയ പ്രായത്തിലാണ് റഹ്മാന്‍ സംഗീതത്തിന്റെ ലോകത്തേക്കെത്തുന്നത്.
'12 വയസിനും 22 വയസിനും ഇടയ്ക്ക് ഞാന്‍ ഒരുവിധം എല്ലാം ചെയ്തു തീര്‍ത്തിരുന്നു. പിന്നീട് സാധാരണ കാര്യങ്ങള്‍ ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വിരസമായിരുന്നു. എനിക്കത് ചെയ്യേണ്ടായിരുന്നു.'
മണിരത്‌നത്തിന്റെ റോജ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് സംഗീത സംവിധായകനായി റഹ്മാന്‍ എത്തുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസുപോലും തികഞ്ഞിട്ടില്ല. അതിനും മുമ്പാണ് അദ്ദേഹം കുടുംബസമേതം സൂഫി മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.