/indian-express-malayalam/media/media_files/uploads/2023/01/mohan-chithra.jpg)
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വൈറലായിരുന്നു. കോഴിക്കോട് നഗരത്തിൽ കലോത്സവം ഗംഭീരമാകുന്ന വേളയിൽ ഒരു ഗായകനെ അന്വേഷിക്കുന്ന രീതിലുള്ള കുറിപ്പാണ് ശ്രദ്ധ നേടിയത് . 1978 ൽ തൃശൂർ വച്ച് നടന്ന കലോത്സവത്തിൽ പെൺകുട്ടികളുടെ ലളിത ഗാനത്തിൽ ഒന്നാം സമ്മാനം നേടിയത് കെ എസ് ചിത്രയായിരുന്നു, അതേ വർഷം ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് മോഹൻ ലോറൻസ് സൈമൺ എന്ന കുട്ടിയാണ്. സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ കുട്ടി എവിടെയെന്നാണ് സോഷ്യൽ മീഡിയ അന്വേഷിച്ചത്. ഭാവി യേശുദാസ് എന്നാണ് മോഹനെ പലരും വിശേഷിപ്പിച്ചിരുന്നത്.
മോഹനെ തേടിയുള്ള യാത്ര അവസാനിച്ചത് അങ്ങു ദുബായിലാണ്. ടാലറ്റ് ഗ്രൂപ്പ് ഡയറക്ടറായി ദുബായിൽ ജോലി ചെയ്യുകയാണ് മോഹൻ. നാൽപ്പത്തി നാലു വർഷങ്ങൾക്കിപ്പുറവും തന്റെ ഗാനങ്ങളെക്കുറിച്ച് ഓർത്തതിൽ സന്തോഷമുണ്ടെന്ന് മോഹൻ മനോരമ ന്യൂസിനോട് പറഞ്ഞു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിക്കാനായിരുന്നു മോഹന് ആഗ്രഹം. പക്ഷെ അച്ഛൻ സമ്മതിക്കാത്തതിനെ തുടർന്ന് സീറ്റ് കിട്ടിയിട്ടും മോഹനു പോകാൻ കഴിഞ്ഞില്ല.
അച്ഛനും അമ്മയും ചേർന്ന് എഴുതിയ ഗാനങ്ങളാണ് മോഹൻ മത്സരങ്ങളിൽ പാടിയിരുന്നത്. തനിക്ക് ഒപ്പം സമ്മാനം നേടിയ കുട്ടി കെ എസ് ചിത്രയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും നല്ലവണ്ണം പാടിയ ആ കുട്ടിയെ താൻ ശ്രദ്ധിച്ചിരുന്നെന്നും മോഹൻ പറഞ്ഞു. വീണ്ടും സംഗീതത്തിന്റെ ലോകത്തോട് തിരിച്ചെത്താനുള്ള ഒരു ഓർമപ്പെടുത്തലായി ഈ തേടിയെത്തലിനെ കാണുന്നെന്ന് മോഹൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.