/indian-express-malayalam/media/media_files/uploads/2019/10/shrikumar-manju.jpg)
തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയിൽ മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. മഞ്ജുവിനൊപ്പം നിൽക്കരുതെന്ന് പലരും ഉപദേശിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ താൻ സഹായിച്ചുവെന്നും, അതിന്റെ പേരിൽ നിരവധി പഴികളും വേദനകളും അനുഭവിക്കേണ്ടി വന്നുവെന്നും, എന്നാൽ മഞ്ജു ഇപ്പോൾ എല്ലാം മറന്നുവെന്നും ശ്രീകുമാർ മേനോൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.
"വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു," ശ്രീകുമാർ മേനോൻ പറഞ്ഞു.
മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് തൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണെന്നും ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
Read More: ശ്രീകുമാർ മേനോൻ അപായപ്പെടുത്തുമെന്ന് ഭയം; മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകി
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തനിക്കെതിരെ സംഘടിതമായ നീക്കം നടത്തുന്നുവെന്നും ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ മഞ്ജു വാര്യർ പറയുന്നു.
ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.
വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.