/indian-express-malayalam/media/media_files/uploads/2023/06/rajinikanth-shobhana.jpg)
ദളപതി സെറ്റിലുണ്ടായ അനുഭവം പങ്കുവച്ച് ശോഭന,Photo: Entertainment Desk/IE Malayalam
മണിരത്നത്തിന്റെ ചിത്രം പൊന്നിയിൻ സെൽവന്റെ ഓഡിയോ ലോഞ്ചിനായി തെന്നിന്ത്യൻ ലോകത്തെ പ്രമുഖ താരങ്ങളെല്ലാവരും പങ്കെടുത്തിരുന്നു. ചടങ്ങിനിടയിൽ ദളപതി ചിത്രത്തിലെ സെറ്റിലുണ്ടായ ഒരു അനുഭവം രജ്നികാന്ത് പങ്കുവയ്ക്കുകയുണ്ടായി. ശോഭനയുമായി ബന്ധപ്പെട്ടുള്ള രജ്നിയുടെ വാക്കുകൾ ആ വേളയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
രജ്നികാന്ത് എന്ന നടൻ സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന സമയത്താണ് ദളപതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. വളരെ സാധാരണ വസ്ത്രം ധരിച്ചാണ് രജ്നികാന്തിന്റെ കഥാപാത്രം സ്ക്രീനിലെത്തുന്നത്. എന്നാൽ ചുളുങ്ങിയ ഷർട്ടും ഷൂസുമണിഞ്ഞ് ചിത്രത്തിൽ അഭിനയിക്കാൻ രജ്നി തയ്യാറല്ലായിരുന്നു. ആദ്യ ദിവസം ഷൂസും വടിവൊത്ത വസ്ത്രവും ധരിച്ച് സെറ്റിലെത്തിയ രജ്നിയെ മണിരത്നവും കൂട്ടരും ശ്രദ്ധിച്ചില്ല. അവർ എന്തോ വലിയ ചർച്ചയിലായിരുന്നു.
ഈ സമയത്താണ് താങ്കളെ കുറിച്ചാണ് അവർ സംസാരിക്കുന്നതെന്നും കമലഹാസനെ നായകനാക്കാനാണ് പദ്ധതിയെന്നും ശോഭന തന്നോട് പറഞ്ഞതെന്ന് രജ്നി വേദിയിൽ പറഞ്ഞു. തന്നെ കളിയാക്കാനും ഭയപ്പെടുത്താനും കിട്ടുന്ന അവസരങ്ങളൊന്നും ശോഭന പാഴാക്കാറില്ലെന്നും രജ്നി കൂട്ടിച്ചേർത്തു. ഇതിനോടുള്ള ശോഭനയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
സുഹാസിനിയുമായുള്ള അഭിമുഖത്തിലാണ് ശോഭന ഇതിനെ കുറിച്ച് സംസാരിച്ചത്. ദളപതിയുടെ സെറ്റിൽ വച്ച് നിങ്ങൾ രജ്നി സറിനെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പൊന്നിയിൻ സെൽവന്റെ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞിരുന്നു. നല്ല രീതിയിൽ അഭിനയിച്ചില്ലെങ്കിൽ അദ്ദേഹത്തെ മാറ്റി വേറെ നായകനെ വയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്നാണ് സുഹാസിനി ശോഭനയോട് ചോദിച്ചത്.
"ഞാൻ അന്ന് സാറിനെ കളിപ്പിക്കാനായി എന്തോ പറഞ്ഞിരുന്നു അത് സത്യമാണ്. പക്ഷെ നായകനെ മാറ്റുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ അദ്ദേഹത്തെ ഇടയ്ക്ക് പറ്റിയ്ക്കുമായിരുന്നു, കാരണം സർ വളരെ പാവമാണ്" ശോഭനയുടെ വാക്കുകളിങ്ങനെ. രജ്നി തന്റെ നൃത്ത പരിപാടി കാണാനെത്തിയപ്പോഴുണ്ടായ രസകരമായ ഓർമകളും ശോഭന ഇതോടൊപ്പം പങ്കുവച്ചു.
മണിരത്നം ചിത്രം ‘ദളപതി’യാണ് തനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയ ചിത്രമെന്നും ശോഭന ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജ്നികാന്ത് സെറ്റിൽ വളരെ വൈകിയാണ് എത്തിയിരുന്നതെന്നും ശോഭന ഓർക്കുന്നു. “ഷൂട്ട് ചെയ്യുന്ന സമയം വളരെ ബുദ്ധിമുട്ടായിരുന്നു. അതിരാവിലെയാണ് ഷൂട്ടിങ്ങ് കൂടുതലും നടന്നത്. മണി സർ എപ്പോഴും പറയുന്ന കാര്യമാണ് 300 ആളുകൾക്ക് കൃത്യ സമയത്ത് സെറ്റിലെത്താമെങ്കിൽ എന്തുകൊണ്ട് ഒരാൾക്ക് മാത്രം വന്നുകൂടാ എന്നത്. ഞാൻ ആ 300 പേരിൽ ഉൾപ്പെട്ടയാളാണ്. ആ ചിത്രം വളരെ വലിയ ബജറ്റിലൊരുക്കിയ ഒന്നായിരുന്നു. ടെക്ക്റ്റിക്കൽ വശങ്ങളിലും ബുദ്ധിമുട്ടി,” ശോഭന കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us