/indian-express-malayalam/media/media_files/uploads/2017/10/Shane.jpg)
കൊച്ചി: ജോബി ജോർജ് നിർമിച്ച് നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ താൻ സഹകരിക്കുന്നില്ലെന്നാ ആരോപണം നിഷേധിച്ച് ഷെയ്ൻ നിഗം. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും നേരത്തെയുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നവംബർ 16ന് വെയിൽ സിനിമയുടെ ചിത്രീകരണത്തിന് ജോയിൻ ചെയ്തുവെന്നും ഷെയ്ൻ വ്യക്തമാക്കി. ചിത്രീകരണത്തിൽ പങ്കെടുത്ത സമയ വിവരം ഉൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.
"സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്." ഷെയ്ൻ നിഗം പറഞ്ഞു.
Also Read: വെയിലിൽ വിളറി; ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കിയേക്കും
ഷെയ്ൻ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
അതേസമയം ജോബിയുടെ പരാതി ലഭിച്ചെന്ന് നിർമാതാക്കളുടെ സംഘടനയും വ്യക്തമാക്കി. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് ലഭിച്ചേക്കും.
ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെയും സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും ചിത്രീകണം തുടരാൻ തീരുമാനിക്കുകയായിരുന്നു. ജോബി സെറ്റിലെത്തില്ലെന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.