/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2019/11/kettyolanu-ente-malakha-review-2.jpg)
Kettiyolaanu Ente Malakha Malayalam Movie Review: കുടുംബബന്ധങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന 'കെട്ട്യോളാണ് എന്റെ മാലാഖ'. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ കൃഷിയും റബ്ബർ ടാപ്പിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്നൊരു ചെറുപ്പക്കാരനാണ് കടപ്ലാമറ്റം വീട്ടിൽ സ്ലീവാച്ചൻ. അമ്മയും വിവാഹിതരായ നാലു പെങ്ങൾമാരും അവരുടെ കുടുംബവും നാടും വീടുമൊക്കെയാണ് സ്ലീവാച്ചന്റെ ലോകം. അധ്വാനിയായ, കുടുംബത്തോടും സഹജീവികളോടുമൊക്കെ സ്നേഹവും കരുണയുമെല്ലാമുള്ള ഒരു ചെറുപ്പക്കാരൻ.
വിവാഹപ്രായമെത്തുന്നതോടെ എല്ലാ ചെറുപ്പക്കാരും നേരിടുന്ന പതിവു ചോദ്യങ്ങൾ സ്ലീവാച്ചനും നേരിടുന്നുണ്ട്. സ്ലീവാച്ചനെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കണമെന്നതാണ് പെങ്ങൾമാരുടെയും അമ്മയുടെയും അഭ്യുദയകാംഷികളുടെയും എല്ലാം ആഗ്രഹം. എന്നാൽ ഒരു പെണ്ണിനെ പോലും കാണാൻ കൂട്ടാക്കാതെ പെണ്ണു കാണൽ സീനുകളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് സ്ലീവാച്ചൻ.
ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന്റെയും വീണ്ടുവിചാരത്തിന്റെയും പുറത്ത് സ്ലീവാച്ചൻ ഒരു പെണ്ണു കെട്ടുന്നു. നഗരത്തിൽ ജനിച്ചുവളർന്ന റിൻസിയാണ് സ്ലീവച്ചന്റെ ജീവിതസഖിയായി എത്തുന്നത്. ഭർത്താവിനോടും ചെന്നു കയറുന്ന വീടിനോടും വീട്ടുകാരോടുമെല്ലാം സ്നേഹവും മമതയുമുള്ള ഒരു പെൺകുട്ടി. എന്നാൽ സ്ലീവാച്ചന്റേതായ ചില കാരണങ്ങളാൽ ഇരുവരുടെയും ദാമ്പത്യജീവിതം അങ്ങ് ട്രാക്കിൽ കയറാതെ വിഷമസന്ധിയിലേക്ക് പ്രവേശിക്കുകയാണ്. കല്യാണത്തോടെ സ്ലീവാച്ചന്റെ ജീവിതത്തിലേക്ക് കയറിവരുന്ന സംഘർഷങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്.
ആസിഫ് അലിയുടെ കരിയറിലേക്ക് മികച്ചൊരു കഥാപാത്രത്തെ കൂടി സമ്മാനിക്കുകയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. കൃഷിയും കുടുംബസ്നേഹവുമൊക്കെയായി നടക്കുന്ന, മുണ്ടുടുത്ത, തനി നാട്ടിൻപ്പുറത്തുകാരനായ സ്ലീവാച്ചൻ എന്ന കഥാപാത്രത്തെ അനായാസമായി തന്നെ അവതരിപ്പിക്കുന്നുണ്ട് ആസിഫ്. വേഷത്തിലും രൂപത്തിലും മാത്രമല്ല, കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളും പരിഭ്രമങ്ങളും പരുങ്ങലും നിഷ്കളങ്കതയുമെല്ലാം പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്ന രീതിയിൽ അവതരിപ്പിക്കാനും ആസിഫിന് കഴിയുന്നുണ്ട്.
പുതുമുഖതാരം വീണ നന്ദകുമാറാണ് റിൻസിയായി എത്തുന്നത്. പ്രതീക്ഷയോടെ ഒരു പുതിയ ജീവിതത്തിലേക്ക് വന്നു കയറുന്ന പെൺകുട്ടിയുടെ ആകാംക്ഷയും ഭർത്താവിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതകൾ ഉണ്ടാക്കുന്ന സംഘർഷങ്ങളും വിഷമങ്ങളുമെല്ലാം തന്മയത്വത്തോടെ തന്നെ അവതരിപ്പിക്കാൻ വീണയ്ക്ക് സാധിക്കുന്നുണ്ട്.
ദാമ്പത്യബന്ധത്തിലെ ഈഗോയും സംശയരോഗവുമെല്ലാം പലയാവർത്തി സിനിമകൾക്ക് വിഷയമായിട്ടുണ്ട്. എന്നാൽ പറഞ്ഞു തഴമ്പിച്ച അത്തരം പ്രശ്നങ്ങൾ ഒഴിവാക്കി, സമൂഹം അധികം ചർച്ച ചെയ്ത് കണ്ടിട്ടില്ലാത്ത ചില പ്രശ്നങ്ങളിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. ദാമ്പത്യത്തെ കുറിച്ചും ലൈംഗികജീവിതത്തെ കുറിച്ചുമൊക്കെയുള്ള അറിവില്ലായ്മ/ അജ്ഞത തുടങ്ങിയ പ്രശ്നങ്ങളെ സാധാരണഗതിയിൽ നിസാരവത്കരിക്കുന്ന ഒരു സമൂഹത്തിൽ നിന്നു കൊണ്ട് അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട് എന്ന സന്ദേശമാണ് സിനിമ നൽകുന്നത്. അജി പീറ്റര്‍ തങ്കമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒപ്പം മാരിറ്റൽ റേപ്പ്, ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകൾ എന്നിവയും ചിത്രം ചൂണ്ടി കാണിക്കുന്നുണ്ട്. അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അശ്ലീലം കലർത്താതെ, ചിരിയുണർത്താനായി ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്താതെ, കയ്യടക്കത്തോടെ കഥ പറഞ്ഞുപോവുന്നു എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. നവാഗതനായ നിസ്സാം ബഷീര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. വലിയ ട്വിസ്റ്റോ സംഭവബഹുലമായ കാര്യങ്ങളോ ഒന്നുമില്ലാതിരുന്നിട്ടും ചിത്രത്തെ രസകരമായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, ഡോ. റോണി ഡേവിഡ്, രവീന്ദ്രൻ എന്നിവരും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആസിഫിന്റെ അമ്മയായെത്തിയ മനോഹരി ജോയിയും സഹോദരിമാരുടെയും അളിയൻമാരുടെയുമെല്ലാം റോളിലെത്തിയ അഭിനേതാക്കളും തങ്ങളുടെ റോളുകൾ ഭദ്രമാക്കി. ഗ്രാമീണപശ്ചാത്തലം തനിമയോടെ അവതരിപ്പിക്കുന്നതിൽ ഈ അഭിനേതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. അതിഥിവേഷത്തിൽ മാലാ പാർവ്വതിയും ചിത്രത്തിലെത്തുന്നുണ്ട്. അഭിലാഷ് എസിന്റെ ഛായാഗ്രഹണം പച്ചയായ നാട്ടിൻപ്പുറജീവിതത്തെ ഒപ്പിയെടുക്കുകയാണ്.
കണ്ടിരിക്കാവുന്ന, കളിയും ചിരിയും കാര്യവുമൊക്കെയായി പ്രേക്ഷകനോട് സംവദിക്കുന്ന ഒരു കുടുംബചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. 'ലവ് ആഫ്റ്റർ മാര്യേജ്' എന്ന സങ്കൽപ്പത്തിന്റെ മനോഹരമായൊരു കാഴ്ച കൂടിയാണ് ചിത്രം. പരസ്പരം പോരായ്മകൾ മനസ്സിലാക്കി, തുറന്നു സംസാരിച്ച്, പങ്കാളിയിൽ തന്റെ സ്നേഹം കണ്ടെത്തുന്നവർ- കണ്ണിനു കുളിർമ സമ്മാനിക്കൊരു കാഴ്ച തന്നെ.
Read more: പ്രണയസുരഭില നിമിഷങ്ങൾ; ആസിഫിന്റെയും ഭാര്യയുടെയും വിയന്ന യാത്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.