/indian-express-malayalam/media/media_files/uploads/2023/07/Returned-my-remuneration-to-the-makers-of-Vedam-Puthithu-Saritha-reveals-A-Bittersweet-Memory-about-bharathiraja-movie.jpeg)
Returned remuneration for Vedam Puthithu; Saritha reveals
'വേദം പുതിത്' എന്ന ഐക്കോണിക് തമിഴ് സിനിമയിൽ അഭിനയിച്ച അനുഭവം വിവരിച്ച് നടി സരിത. സരിതയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ഭാരതിരാജ സംവിധാനം ചെയ്ത 'വേദം പുതിത്' (1987). ജാതിയ്ക്കും മതത്തിനും വേദത്തിനുമെല്ലാം അപ്പുറമാണ് മനുഷ്യർ തമ്മിലുള്ള സ്നേഹം ഏന് അടിവരയിട്ട ചിത്രം ആ വർഷത്തെ 'ബെസ്റ്റ് ഫിലിം ഓൺ സോഷ്യൽ ഇഷ്യൂസി'നുള്ള ദേശീയ പുരസ്‌കാരം നേടി. സത്യരാജ്, സരിത, അമല, രാജ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
തന്റെ പ്രായത്തിനും ഏറെ മുകളിലുള്ള ഈ വേഷം അതിമനോഹരമായി സരിത അഭിനയിക്കുകയും അതിനു പ്രേക്ഷക-നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രം താൻ സന്തോഷത്തോടെയല്ല ചെയ്തത് എന്ന് വെളിപ്പെടുത്തുകയാണ് സരിത. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ 'മാവീരനു'മായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം പറഞ്ഞത്.
'എന്റെ പ്രായത്തിനേക്കാൾ മുതിർന്ന ഒരു കഥാപാത്രമാണ് ചെയ്യേണ്ടത് എന്ന് ഭാരതിരാജ സർ വന്നു പറഞ്ഞപ്പോൾ ഞാൻ ഓർത്തു, എന്തിനാ അങ്ങനെ ഒരു കഥാപാത്രം ഇപ്പോൾ ചെയ്യുന്നത് എന്ന്. എങ്കിലും ഭാരതി രാജ സാറിനൊപ്പം ജോലി ചെയ്യാനുള്ള അവസരം കളയരുത് എന്നും തോന്നി.
അവർ വീട്ടിൽ വന്നു എന്റെ ലുക്ക് ടെസ്റ്റ് എടുത്തു. അത് ഇപ്പോൾ നിങ്ങൾ സിനിമയിൽ കാണുന്ന പോലെയല്ല. പിന്നെ ഞാൻ ചോദിച്ചു, എനിക്ക് ഓപ്പോസിറ്റ് ഉള്ള റോൾ ആരാണ് ചെയ്യുന്നത് എന്ന്. അപ്പോൾ അവർ പറഞ്ഞു, പതിനഞ്ചു വയസുള്ള ഒരു പെൺകുട്ടിയെയെയാണ് നോക്കുന്നത് എന്ന്. അപ്പോൾ ആ ഏജിനു അത് കറക്ട് ആയി വരും എന്നും പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞു.
ലൊക്കേഷനിൽ ചെല്ലുമ്പോൾ ഞാൻ കാണുന്നത് അമലയെയാണ്. ഞാൻ ഷോക്ക് ആയി പോയി. എന്നാലും ഇവർ എങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നൊക്കെ ആലോചിച്ചു. പക്ഷേ ഒരിക്കൽ കമ്മിറ്റ് ചെയ്‌താൽ പിന്നെ ഞാൻ അതിൽ നിന്നും പിന്നോട്ട് പോകില്ല. ഞാൻ കാരണം ലൊക്കേഷനിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ട്.
പിന്നെ എന്റെ മുഖത്ത് അവർ ടിഷ്യൂ പേപ്പറൊക്കെ ഒട്ടിച്ചു, പറയാം തോന്നുന്നില്ല എന്ന് പറഞ്ഞു. ആണ് ഇന്നത്തെ പോലെയുള്ള മേക്കപ്പ് ഒന്നുമില്ല. ഞാൻ എന്റെ മുഖം കണ്ണാടിയിൽ കണ്ടു ടച്ച് അപ്പ് പോലും ചെയ്തില്ല. ഒറ്റത്തവണ നോക്കി, അത്ര തന്നെ. വളരെ സ്‌ട്രെസ്സോടു കൂടി ജോലി ചെയ്ത ഒരു പടമായിരുന്നു അത്.
എന്നെ സംബന്ധിച്ച്, ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചു നിൽക്കണം, അതവർ ചെയ്തില്ല. ലുക്ക് ടെസ്റ്റ് തുടങ്ങി കാസ്റ്റിങ് വരെ ഒന്നും എന്നോട് പറഞ്ഞത് പോലെയല്ല നടന്നത്. പക്ഷേ ഭാരതിരാജ സാറിനോടുള്ള ബഹുമാനം കാരണം ഞാൻ ഒന്നും പറഞ്ഞില്ല, പടം തീർത്തു കൊടുത്തു.
ക്ലൈമാക്സ് സീനിൽ ഒക്കെ ഞാൻ അഭിനയിക്കുന്നത് കണ്ടു ഭാരതിരാജ സർ കരയുമായിരുന്നു. എന്റെ നാട്ടിലെ ഒരു അമ്മ സംസാരിക്കുന്നത് പോലെ തന്നെ ഉണ്ട് എന്നൊക്കെ പറഞ്ഞു. എന്തായാലും എനിക്ക് അത്ര സംതൃപ്തി തന്ന പടമല്ല ഇത്.
സിനിമ പൂർത്തിയായി, ഞങ്ങൾ ഫസ്റ്റ് കോപ്പി കണ്ടു. എല്ലാവർക്കും നല്ല അഭിപ്രായം ഒക്കെ ആയിരുന്നു. കണ്ടിറങ്ങി കഴിഞ്ഞു ഞാൻ എനിക്ക് തന്ന പണം പ്രൊഡ്യൂസർക്ക് അവിടെ വച്ച് തന്നെ തിരികെ കൊടുത്തു. കാരണം നേരത്തെ പറഞ്ഞു പോലെ, എന്റെ നൂറു ശതമാനം കൊടുക്കാൻ സാധിച്ചില്ല എന്ന് തോന്നിയിരുന്നു,' സരിത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.