/indian-express-malayalam/media/media_files/uploads/2023/06/sukumaran.jpg)
Remembering Sukumaran
ഒരു തലമുറയുടെ ക്ഷുഭിത യൗവനത്തിൻ്റെ പ്രതീകമായിരുന്നു നടൻ സുകുമാരൻ. 49-ാമത്തെ വയസ്സിൽ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സുകുമാരൻ വിട പറയുന്നത്. സുകുമാരന്റെ ഇരുപത്തിയാറാം ചരമവാർഷിക ദിനത്തിൽ മല്ലിക സുകുമാരൻ, മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെല്ലാം താരത്തെ കുറിച്ചുള്ള ഓർമകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മലയാള സിനിമാപ്രേക്ഷകരും ഏറെ നഷ്ടബോധത്തോടെയാണ് സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കിടുന്നത്. നടനാവുന്നതിനു മുൻപ് കാസർഗോഡ് ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായും സുകുമാരൻ സേവനം അനുഷ്ഠിച്ചു. സുകുമാരനെ കുറിച്ച് സിനിമാസ്വാദകരുടെ കൂട്ടായ്മയായ മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസിൽ (m3db)പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിഷാദ് ബാലയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
കാസർഗോഡ് ഗവ. കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി ഒരു വർഷം കൊണ്ട് കോളേജിലെ മുഴവൻ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പ്രിയങ്കരനായി മാറാൻ സാധിച്ച വ്യക്തി. 1971-72 കാലത്താണ് അധ്യാപകനായി അദ്ദേഹം കാസർകോട്ടെത്തിയത്. അദ്ദേഹം അന്ന് പഠിപ്പിച്ച പ്രീഡിഗ്രി ക്ലാസിലെ ഏഴുപേർ പിന്നീട് കോളേജ് അധ്യാപകരായി.
'ഹോം ലിങ്ക്‌സ്’ എന്ന അന്നത്തെ ഒരു ലോഡ്ജിലെ താമസക്കാരനായിരുന്ന അദ്ദേഹം. ഇളം നിങ്ങളിലുള്ള ചെക്ക് ഷർട്ടും പാന്റുമായിരുന്നു വേഷം. ഇംഗ്ലീഷ് മാഷിൻ്റെ സൗന്ദര്യം അന്ന് കോളേജിലെ ചർച്ചാ വിഷയമായിരുന്നു! 1972-ൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് അധ്യാപകനായി പോയ ഈ വ്യക്തിയുടെ ആദ്യ സിനിമ ‘നിർമാല്യം’ 73-ലാണ് പുറത്തിറങ്ങിയത്. പിന്നീട് മലയാളസിനിമയിലെ തിരക്കുകളിലേക്കു നടന്നു ചെന്ന ആ മാഷിൻ്റെ പേര് സുകുമാരൻ!
'സ്കൂളിലോ കോളേജിലോ ഞാൻ അഭിനയിച്ചിട്ടില്ല, ഒരു കലാപ്രവർത്തനവും ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷേ, എനിക്ക് അഭിനയിക്കാൻ കഴിയും' ഇതാണ് എം.ടിയോട് ആത്മവിശ്വാസത്തോടെ സുകുമാരൻ പറഞ്ഞത്. ആ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിൽ സുകുമാരൻ 'നിർമാല്യ'ത്തിലെ അപ്പുവായി... ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ പ്രേക്ഷകർ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ സ്വാധീനിച്ചു. സിനിമയിൽ തിരക്കുള്ള കാലത്തുതന്നെ രണ്ടു ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. കെ.ജി. ജോർജ് സംവിധാനം ചെയ്ത 'ഇരകൾ' ആയിരുന്നു ആദ്യത്തേത്. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് എം.എസ്. ഫിലിംസിന്റെ ബാനറിലായിരുന്നു ഇരകൾ നിർമിച്ചത്. 'പടയണി'യായിരുന്നു അടുത്ത ചിത്രം. ടി.എസ്. മോഹൻ സംവിധാനം ചെയ്ത ഈ ചിത്രം മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകൾ ചേർത്തുള്ള ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിലായിരുന്നു ഒരുക്കിയത്.
ക്ഷുഭിത യൗവ്വനത്തിന്റെ, ആത്മ സംഘർഷത്തിന്റെ സ്വാഭാവിക മുഖങ്ങൾ തിരശ്ശീലയിൽ തനിമയോടെ തൻ്റെതായ ശൈലിയിൽ പകർത്തി നൽകിയ സുകുമാരൻ്റെ ഓർമ്മ ദിനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.