/indian-express-malayalam/media/media_files/lLachcJSDGOPGumW6wJE.jpg)
Manjummel Boys: ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സി'ന്റെ ആദ്യപ്രദർശനം പൂർത്തിയായതോടെ മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. വെറുമൊരു സിനിമാക്കാഴ്ചയായി സമീപിച്ചാൽ പോലും കാഴ്ചക്കാരിൽ ഭീതിയും ആകാംക്ഷയും നിറയ്ക്കുന്നത്ര ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. എന്നാൽ അതൊരു സാങ്കൽപ്പിക കഥയല്ല, ജീവിതത്തിൽ, ആ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുപറ്റം യുവാക്കൾ കൊച്ചി മഞ്ഞുമ്മലിൽ ഉണ്ട്. 2006ൽ മഞ്ഞുമ്മൽ സ്വദേശികളായ ഏതാനും ചെറുപ്പക്കാർ കൊടൈക്കനാലിൽ ടൂറു പോകുന്നതും അതിലൊരാൾ ഗുണ കേവിൽ അകപ്പെടുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്.
തങ്ങളുടെ ജീവിതകഥ സിനിമയാകുമ്പോൾ അതിനു സാക്ഷിയാവാൻ ആ ചെറുപ്പക്കാരും തിയേറ്ററുകളിൽ എത്തിയിരുന്നു. ഓർമകളിൽ പോലും ട്രോമ അവശേഷിപ്പിക്കുന്ന ആ ദിവസം വീണ്ടും സ്ക്രീനിൽ തെളിഞ്ഞപ്പോൾ അവരിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു. ആപത്തിലും കൈവിടാതെ ഒന്നിച്ചുനിന്ന ആ കൂട്ടുകാരുടെ കൈകളിൽ അവർ വീണ്ടും മുറുകെ പിടിച്ചു.
"അതു സിനിമയല്ല, ഞങ്ങളുടെ ജീവിതമാണ് അവിടെ കണ്ടത് ഞങ്ങളെ തന്നെ സ്ക്രീനിൽ കാണുന്നപോലെയാണ് തോന്നിയത്. സംഭവങ്ങൾ മാത്രമല്ല, ഞങ്ങളുടെ ഇമോഷൻസും അതുപോലെ അവർ കൊണ്ടുവന്നിട്ടുണ്ട്," എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ ആദ്യ പ്രതികരണം.
ഇതാദ്യമായല്ല, മഞ്ഞുമ്മൽ ബോയ്സിന്റെ അതിജീവനകഥ സിനിമയാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാക്കാർ ഇവരെ സമീപിക്കുന്നത്. "മുൻപു മൂന്നു നാലു പാർട്ടികൾ ഞങ്ങളുടെ കഥ സിനിമയാക്കാനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ അവരെല്ലാം പിന്നീട് മടങ്ങിപ്പോയി. അത് എന്തുകൊണ്ടാണെന്ന് ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും. ഈ ചിത്രം ഷൂട്ട് ചെയ്തെടുക്കുക എളുപ്പമല്ല. ടെക്നിക്കലി വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്. ചിദംബരവും ടീമും തന്നെ 100 ദിവസത്തോളം ഷൂട്ട് ചെയ്തിട്ടാണ് ചിത്രം തീർത്തത്. ഏതാണ്ട് മൂന്നു സിനിമ ഷൂട്ട് ചെയ്യേണ്ട സമയം ഇതിനു മാത്രം എടുത്തിട്ടുണ്ട്. അപ്പോൾ അതിനു പിന്നിലെ ബുദ്ധിമുട്ട് ഊഹിക്കാമല്ലോ," മഞ്ഞുമ്മൽ ബോയ്സ് പറയുന്നു.
"എന്താണ് അവിടെ സംഭവിച്ചതെന്ന് ജനങ്ങൾ അറിയണമെന്ന് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു," ആ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് മഞ്ഞുമ്മൽ ബോയ്സ്.
"മരിച്ചു പോയിട്ട് ഏതോ നരകത്തിൽ കിടക്കുന്ന ഫീലായിരുന്നു എനിക്ക്," സാത്താന്റെ അടുക്കളയെന്ന് വിഖ്യാതി കേട്ട ഗുണ കേവിൽ നിന്നും വിധിയെ പോലും തോൽപ്പിച്ചുകൊണ്ട് ജീവിതത്തിലേക്കു തിരിച്ചുകയറിയ സുഭാഷ് ആ ദിവസത്തെ കുറിച്ചോർക്കുന്നതിങ്ങനെ.
"സുഹൃത്തിനെ ഒരു ആപത്തിൽ ഇട്ടിട്ടുവരില്ല, അതാണ് സൗഹൃദം," കൂട്ടുകാരെ ചേർത്തുനിർത്തി നെഞ്ചിൽ കൈവച്ച് സുഭാഷ് പറയുന്നു. അല്ലെങ്കിലും, താങ്ങും തണലും അഭയവും സാന്ത്വനവുമാവുന്ന സൗഹൃദത്തിന് ജീവന്റെ വില കൂടിയുണ്ടെന്ന് സുഭാഷിനോളം മനസ്സിലാക്കിയിട്ടുള്ള മറ്റാരുണ്ട്!
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.