/indian-express-malayalam/media/media_files/uploads/2018/10/sreekumar.jpg)
കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നത് സംബന്ധിച്ച് നടക്കുന്ന കേസില്‍ ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി തള്ളി. മധ്യസ്ഥന്റെ ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകട്ടെയെന്നും കോടതി അറിയിച്ചു. ഡിസംബര്‍ ഏഴാം തിയ്യതി കോടതി വീണ്ടും കേസ് പരിഗണിക്കും.
Read More: എംടിയെ കണ്ടു; കൊടുത്ത വാക്ക് നിറവേറ്റും, 'രണ്ടാമൂഴം' സിനിമയാകും: ശ്രീകുമാർ മേനോൻ
മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതില്‍ എംടി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നടക്കുകയാണെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താമെന്ന് കരാറില്‍ പറയുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കരാര്‍ റദ്ദായ സ്ഥിതിക്ക് അതിന്റെ ആവശ്യമില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി.
Read More: 'രണ്ടാമൂഴം'; ഹർജി പരിഗണിക്കുന്നത് ഡിസംബർ ഏഴിലേക്ക് മാറ്റി
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിക്കും കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.