/indian-express-malayalam/media/media_files/uploads/2020/09/Prithviraj-sukumaran.jpg)
കോളേജിലെ വേനൽ അവധിക്കാലത്ത് ഓസ്ട്രേലിയയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോൾ, ആ ദിവസങ്ങൾ ചെലവഴിക്കാൻ എന്തെങ്കിലും ഒന്ന് എന്ന് മാത്രമായിരുന്നു ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പൃഥ്വിയുടെ മനസിൽ ഉണ്ടായിരുന്നത്. എന്നാൽ അവധി കഴിഞ്ഞ് ആ പയ്യന് തിരിച്ച് കോളേജിലേക്ക് പോകേണ്ടി വന്നില്ല. പിന്നീട് മലയാള സിനിമയിലെ യങ് സൂപ്പർ സ്റ്റാർ പദവിയിലേക്കാണ് പൃഥ്വിരാജ് സുകുമാരൻ വളർന്നത്. ആ ഓർമകൾ പങ്കുവയ്ക്കുകയാണ് പൃഥ്വി. നന്ദനം സിനിമയുടെ പൂജ ദിനത്തിൽ എടുത്ത ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on InstagramA post shared by Prithviraj Sukumaran (@therealprithvi) on
"നന്ദനം പൂജയുടെ ദിവസം എടുത്ത ഫോട്ടോയാണിത്. വരും വർഷങ്ങളിൽ ജീവിതം എന്താണ് കരുതി വച്ചിട്ടുള്ളത് എന്നതിനെ കുറിച്ച് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ആകെ അറിയാവുന്നത്, കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പ് വേനൽക്കാല അവധിക്കാലത്ത് സമയം ഫലപ്രദമായി ഉപയോഗിക്കാൻ എന്തോ എന്ന് ലഭിച്ചു എന്ന് മാത്രമായിരുന്നു. പക്ഷെ പിന്നീട് ഒരിക്കലും കോളേജിൽ പോയിട്ടില്ല.. അത് മുഴുവനായി എന്നെ കീഴടക്കി. നന്നായി.. ഞാൻ ഇപ്പോൾ ഉള്ളതെല്ലാം ഉൾക്കൊള്ളുന്നു. ചില സമയങ്ങളിൽ.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്!" പൃഥ്വി കുറിച്ചു.
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് എത്തിയത്. അന്ന് 19 വയസായിരുന്നു പൃഥ്വിയുടെ പ്രായം. ഒരു അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ട് രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് ‘നന്ദനം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ എത്തിയത് ഒരു നിയോഗം പോലെയാണ്. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, വെക്കേഷൻ തീരുമ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയി പഠനം തുടരാം എന്നായിരുന്നു രഞ്ജിത്തിനെ കാണാൻ പോകുമ്പോൾ പൃഥ്വിയുടെ പ്ലാൻ. എന്നാൽ രഞ്ജിത്തുമായുള്ള ആ കണ്ടുമുട്ടൽ പൃഥ്വിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു 360 ഡിഗ്രിയിലുള്ള മാറ്റം തന്നെയായിരുന്നു.
Read More: വഴികാട്ടിയും ഗുരുവും സുഹൃത്തുമായ രഞ്ജിയേട്ടൻ; പൃഥ്വിരാജ് പറയുന്നു
സംവിധായകൻ ഫാസിൽ ആയിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി ആദ്യം പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തത്. എന്നാൽ ആ സിനിമ നടക്കാതെ പോയി. ഫാസിലിൽ നിന്നും പൃഥ്വിയെ കുറിച്ച് അറിഞ്ഞ രഞ്ജിത്ത് പിന്നീട് കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയായിരുന്നു.
‘നന്ദന’ത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജിനെ തേടി പിന്നീടങ്ങോട്ട് സിനിമകളുടെ ഘോഷയാത്രയായിരുന്നു. മികച്ച കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളസിനിമയിൽ തന്റേതായ ഒരിടം ഉറപ്പിക്കാൻ പൃഥ്വിയ്ക്ക് സാധിച്ചു. 17 വർഷം കൊണ്ട് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച പൃഥ്വിയെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും തേടിയെത്തി. ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വി മലയാളസിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുകളും തിരുത്തിയെഴുതി. 200 കോടി കളക്റ്റ് ചെയ്യുന്ന ആദ്യമലയാളചിത്രം എന്ന ബഹുമതിയാണ് ‘ലൂസിഫർ’ സ്വന്തമാക്കിയത്. അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ പൃഥ്വി ചലച്ചിത്ര നിർമാണരംഗത്തും സജീവമാണ് ഇപ്പോൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.