/indian-express-malayalam/media/media_files/uploads/2019/08/national-awards-4.jpg)
National Film Awards: 'പേരൻപി'ലൂടെ മമ്മൂട്ടിയെ മികച്ച നടനുള്ള ദേശീയ അവാർഡ് തേടിയെത്തുമെന്ന പ്രതീക്ഷയോടെയായിരുന്നു മലയാള സിനിമാലോകവും തമിഴകവുമെല്ലാം അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപന ചടങ്ങിനായി കാത്തിരുന്നത്. എന്നാൽ വിജയപ്രതീക്ഷയുള്ള 'പേരൻപ്' അടക്കമുള്ള ചിത്രങ്ങളെ പരാമർശിക്കാത്തൊരു അവാർഡ് പ്രഖ്യാപനമാണ് ഇന്ന് നടന്നത്.
Read More: ഇതത്ര എളുപ്പമല്ല: മമ്മൂട്ടിയ്ക്ക് എന്തു കൊണ്ട് അവാര്‍ഡ് നല്‍കിയില്ല? ജൂറി ചെയര്‍മാന്റെ മറുപടി
പൊതുവിൽ ദക്ഷിണേന്ത്യയ്ക്ക് ആകമാനം നിരാശ നൽകുന്ന പുരസ്കാര പ്രഖ്യാപനത്തിനിടയിലും മലയാളത്തിന് അഭിമാനിക്കാവുന്ന ചില പേരുകളുണ്ടെന്നതാണ് ആശ്വാസം. മൺമറഞ്ഞുപോയ പ്രശസ്ത ഛായാഗ്രഹകൻ എം ജെ രാധാകൃഷ്ണൻ മുതൽ തെലുങ്ക് ചിത്രത്തിലൂടെയാണെങ്കിലും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീർത്തി സുരേഷ് വരെ ആ പട്ടികയിൽ പെടും.
/indian-express-malayalam/media/media_files/uploads/2018/07/Keerthy-Suresh-in-Mahanati-3-1024x681.jpg)
'മഹാനടി'യിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിലൂടെ എം ജെ രാധാകൃഷ്ണനും സ്വന്തമാക്കി. മരണാനന്തര ബഹുമതിയായാണ് ദേശീയ പുരസ്കാരം എം ജെ രാധാകൃഷ്ണനെ തേടിയെത്തുന്നത്. മികച്ച കലാസംവിധാനത്തിനുള്ള (Best Production Design) 'കമ്മാര സംഭവം' എന്ന ചിത്രത്തിലൂടെ ബംഗ്ലനും മികച്ച സിനിമാ നിരൂപകനുള്ള പുരസ്കാരം ബ്ലൈസ് ജോണിയും സ്വന്തമാക്കിയപ്പോൾ. എസ് ജയചന്ദ്രൻ നായർ രചിച്ച ജി അരവിന്ദനെ കുറിച്ചുള്ള 'മൗനപ്രാര്‍ത്ഥന പോലെ' എന്ന പുസ്തകത്തിലാണ് മികച്ച സിനിമാ സംബന്ധിയായ പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചത്. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ പ്രത്യേക ജൂറി പരാമർശം ജോജു ജോർജ് (ചിത്രം: ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ) എന്നിവരും നേടി.
മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തെരെഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ടിനു രജതകമലവും സാക്ഷ്യപത്രവും സമ്മാനിക്കും. മികച്ച ചിത്രമായി ‘എല്ലാരു’ (ഗുജറാത്തി), മികച്ച നടന്മാരായി ആയുഷ്മാന്‍ ഖുരാന (അന്ധാധുന്‍ – ഹിന്ദി), വിക്കി കൌശാല്‍ (ഉരി – ഹിന്ദി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ രവൈല്‍ (ഫീച്ചര്‍ ജൂറി അധ്യക്ഷന്‍), എ എസ് കനാല്‍ (നോണ്‍-ഫീച്ചര്‍ ജൂറി അധ്യക്ഷന്‍), ഉത്പല്‍ ബോര്‍ജ്പൂജാരി (സിനിമനിരൂപണ ജൂറി അധ്യക്ഷന്‍) എന്നിവരാണ് ദില്ലിയില്‍ ശാസ്ത്രി ഭവനില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ പ്രഖാപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us