/indian-express-malayalam/media/media_files/uploads/2023/08/Mohanlal-Barroz-release-date.jpg)
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്
മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിക്കുകയാണ് മോഹൻലാൽ.
സിനിമയുടെ റീ റെക്കോര്‍ഡിങ്ങ് അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പൂര്‍ത്തിയായതായും മോഹൻലാൽ പറഞ്ഞു. മനോരമന്യൂസ് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ജോലികൾ ഇന്ത്യയിലും തായ് ലാൻഡിലുമായി പൂർത്തിയാക്കുമെന്നും ഡിസംബറോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെ.
"ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. ’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ മുൻപൊരിക്കൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.
ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.