/indian-express-malayalam/media/media_files/uploads/2018/11/Nandita-Das-Manto-Kolkota-Film-Festival.jpg)
Nandita Das Manto Kolkota Film Festival
"എന്തിനാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയെ അവർ ബാൻ ചെയ്യുന്നത്? എന്തിനാണ് ഒരു പുസ്തകം അവർ നിരോധിക്കുന്നത്? എന്തിനാണ് അവർ ഒരാളുടെ ചിത്രരചനയിൽ വിലക്ക് ഏർപ്പെടുത്തുന്നത്?" ചോദ്യങ്ങൾ അഭിനേത്രിയും സംവിധായികയുമായ നന്ദിതാ ദാസിന്റേതാണ്. 24--ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സത്യജിത്ത് റായ് മെമ്മോറിയൽ ലെക്ച്ചറിൽ സംസാരിക്കുകയായിരുന്നനു നന്ദിത.
"കല അവരെ ഭയപ്പെടുത്തുന്നുണ്ട്, അല്ലെങ്കിൽ ഒരിക്കലും അവർ തിരിച്ച് ആക്രമിക്കുകയില്ല. കല നിരന്തരമായി ആക്രമിക്കപ്പെടുന്നു എന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നാം പോരാടിക്കൊണ്ടേയിരിക്കുന്നു എന്നതും അര്‍ത്ഥമാക്കുന്നത് കലയ്ക്കു സമൂഹത്തില്‍ ഒരു വലിയ പങ്കുണ്ട് എന്നത് തന്നെയാണ്", നന്ദിത പറയുന്നു.
"കലാകാരൻമാർ നിരന്തരമായി ജാതി, മതവിശ്വാസം, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആർട്ടിസ്റ്റുകൾ പോലും സ്വയം സെൻസറിംഗ് ചെയ്യുന്നുണ്ട്. ഇതൊരു അപകടകരമായ സമയമാണ്, കലാകാരന്മാർ വേണ്ടത്ര ഒന്നിച്ച് നിൽക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. സഫ്ദർ ഹാഷ്മി കൊല്ലപ്പെട്ടപ്പോൾ അതിനെ തുടർന്ന് കലാകാരന്മാർ ഒന്നിച്ച് തെരുവിലിറങ്ങി. അങ്ങനെയൊരു അവസ്ഥ നമ്മളിൽ ആർക്കും വരാവുന്ന ഒരു കാലത്താണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കാൻ, സഫ്ദർ ഹാഷ്മിയും ഗൗരി ലങ്കേഷുമൊക്കെ അവരുടെ ജീവൻ കളയുന്നത്രയും സമയം നമ്മൾ കാത്തിരിക്കേണ്ടതില്ല. തീർച്ചയായും നമ്മൾ കരുത്തരാവേണ്ടതുണ്ട്, പക്ഷേ നമുക്ക് രക്തസാക്ഷികൾ വേണ്ട," നന്ദിത കൂട്ടിച്ചേർക്കുന്നു.
തന്റെ പുതിയ ചിത്രം 'മന്റോ'യെ കുറിച്ചു സംസാരിച്ചതിനൊപ്പം തന്നെ 'മീടൂ' മൂവ്മെന്റിനെ കുറിച്ചുള്ള നിലപാടും നന്ദിത വ്യക്തമാക്കി. ആർട്ടിനും സംസ്കാരത്തിനുമെതിരെ വലതുപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണങ്ങളെയും നന്ദിത അപലപിച്ചു.
Read more: നന്ദിത ദാസ് - നവാസുദ്ദീന്‍ ചിത്രത്തിന്റെ ലുക്ക് ടെസ്റ്റ്
സമൂഹത്തിലെ ഉന്നതരായ ആളുകളെ ലാക്കാക്കിയല്ല, രാജ്യമെമ്പാടുമുള്ള സ്ത്രീകൾ അനുദിനം നേരിടുന്ന ലൈംഗിക അതിക്രമങ്ങളെയും പീഡനങ്ങളെയും കുറിച്ചാണ് മീടൂ മൂവ്മെന്റ് സംസാരിക്കുന്നതെന്നായിരുന്നു നന്ദിതയുടെ പ്രതികരണം. " ഈ ഒരു മൂവ്മെന്റിനെ നിസ്സാരവത്കരിച്ചു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതോ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾക്ക് ഇരയാവുകയോ ചെയ്ത എല്ലാ സ്ത്രീകളും പുറത്തുവന്ന് തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയണം എന്നാണ് ഈ മൂവ്മെന്റ് ആഗ്രഹിക്കുന്നത്. ഇത് പുരുഷന്മാർക്ക് എതിരെയുള്ള സ്ത്രീകളുടെ പോരാട്ടമല്ല, പോരാട്ടം പുരുഷാധിപത്യത്തിനെതിരെയാണ്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഈ മൂവ്മെന്റിനെ പിന്തുണയ്ക്കേണ്ടതുണ്ട്. സ്ത്രീകൾ അവർക്കേറ്റ അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നമ്മൾ കേൾക്കേണ്ടതുണ്ട്. ഇതിനെ ഉന്നതർക്കു നേരെയുള്ള ആരോപണങ്ങൾ മാത്രമായി കാണരുത്, ഓർക്കുക; തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് തുറന്നുപറയാൻ വേണ്ടത്ര പദസമ്പത്തോ, മീടൂ ഹാഷ് ടാഗുകളോ ഉപയോഗിക്കാൻ അറിയാത്തവരായി രാജ്യത്തുടനീളം ധാരാളം സ്ത്രീകളുണ്ട്. അവരും ഇത്തരത്തിലുള്ള നിരവധി പീഡനങ്ങളിലൂടെ കടന്നു പോയവരാണ്, അവരും മുന്നോട്ട് വന്ന് ഇത്തരം തുറന്നു പറച്ചിലുകൾ നടത്താൻ തയ്യാറാവണം," നന്ദിത കൂട്ടിച്ചേർത്തു. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകൾ ഇത്തരം പീഡനങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും നന്ദിത അഭിപ്രായപ്പെട്ടു.
Read more: IFFK 2018: മത്സരവിഭാഗത്തിൽ ഹിന്ദി, ഉറുദു ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.