/indian-express-malayalam/media/media_files/uploads/2021/01/covid-19.jpg)
ഏറെ മാസങ്ങൾക്കു ശേഷം തിയേറ്ററുകൾ ഉത്സവപറമ്പായ കാഴ്ചയാണ് ഇന്നലെ കണ്ടത്. കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിയേറ്ററിലെത്തിയ സൂപ്പർസ്റ്റാർ ചിത്രമായ 'മാസ്റ്ററിന്' വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ആരാധകർ ആവേശഭരിതരായതോടെ പലരും സോഷ്യൽ ഡിസ്റ്റൻസിങ്, മാസ്ക് പോലുള്ള കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഷോയ്ക്ക് പരിധിയിൽ കൂടുതൽ ആളുകളെ അനുവദിച്ച ചെന്നൈയിലെ തിയേറ്ററുകൾക്ക് എതിരെ പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കാവൂ എന്ന സംസ്ഥാന സർക്കാർ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പുതിയ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് വേണം തിയേറ്ററുകളും മൾട്ടിപ്ലക്സുകളും തുറന്നു പ്രവർത്തിക്കുന്നത്. തിയേറ്ററുകളും മൾട്ടിപ്ലക്സുകളും നിർബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ (എസ്ഒപി) കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നു.
Read in English: Master movie release LIVE UPDATES: സിനിമാവ്യവസായത്തിന് പുതുജീവൻ നൽകാൻ ‘മാസ്റ്റർ’ എത്തുമ്പോൾ
കോവിഡ് ലോക്ക്ഡൗൺ അൺലോക്ക് 5ന്റെ മാർഗനിർദേശങ്ങൾ പ്രകാരം തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. എസ്ഒപി പ്രകാരം, തിയേറ്ററിലെത്തുന്നവർക്ക് ഇടയിൽ ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ തന്നെ ഒന്നിടവിട്ടാവും സീറ്റിങ്.
എല്ലാ തിയേറ്ററുകളിലും സാനിറ്റൈസർ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുൻപ് തെർമൽ സ്ക്രീനിങ് നടത്തുകയും ചെയ്യും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയേറ്ററുകളിൽ പ്രവേശിപ്പിക്കൂ.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ
ബോക്സ് ഓഫീസ് കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കുമെങ്കിലും ഓൺലൈൻ ബുക്കിങ്ങിനെയാണ് മന്ത്രാലയം പരമാവധി പ്രോത്സാഹിപ്പിക്കുന്നത്. ബോക്സ് ഓഫീസ് കൗണ്ടറുകൾ ദിവസം മുഴുവൻ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാൻസ് ബുക്കിങ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്ലോർ മാർക്കറുകളും സ്ഥാപിക്കും.
ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല
ഇടവേളകളിൽ തിയേറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങൾ മാത്രം വിൽക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.
ഷോ ആരംഭിക്കുന്നതിനു മുൻപ് തിയേറ്ററിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാനായി ഹാളിനു പുറത്ത് ഷോ ടൈം കൃത്യമായി രേഖപ്പെടുത്തും.
ബോക്സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയേറ്ററിനകത്തെ എല്ലാ എയർകണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെൽഷ്യസിനു ഇടയിലായിരിക്കും.
മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിർദേശങ്ങളും അറിയിപ്പുകളും സ്ക്രീനിങ്ങിനു മുൻപും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാൽ ബന്ധപ്പെടുന്നതിനായി സിനിമാഹാളിൽ ഫോൺ നമ്പറും വിവരങ്ങളും നൽകേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.