/indian-express-malayalam/media/media_files/uploads/2019/01/Manju-Warrier-in-Dhanush-Vetrimaaran-Asuran.jpg)
ഒന്നോ രണ്ടോ മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാർ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡ് ചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറുമ്പോൾ മലയാള സിനിമയിൽ തന്നെ നിലയുറപ്പിച്ച അപൂർവ്വം അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങൾ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
അനുരാഗ് കശ്യപിനൊപ്പം മഞ്ജു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത ചിത്രവും അമിതാഭ് ബച്ചൻ, പ്രഭു, ഐശ്വര്യ റായ്, നാഗാർജുന എന്നു തുടങ്ങി ഇതരഭാഷാ സിനിമകളിലെ താരങ്ങൾക്കൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുള്ള സൗഹൃദവുമെല്ലാം മഞ്ജു വാര്യർ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾക്കു വഴിവെച്ചിട്ടുണ്ട്. ഒടുവിൽ, നിരവധി ഊഹോപഹോങ്ങൾക്കു ശേഷം തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍.
Read More: Manju Warrier in Asuran: മഞ്ജു വാര്യര്‍ തമിഴിലേക്ക്: വെട്രിമാരന്റെ 'അസുരനി'ല്‍ ധനുഷിനൊപ്പം
ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'അസുരൻ' എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനമാണ് 'അസുരൻ' എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രമാണ് മഞ്ജുവിന്റേത് എന്ന് വെട്രിമാരനും ധനുഷും വെളിപ്പെടുത്തുന്നുമുണ്ട്. അങ്ങനെയെങ്കിൽ, വെട്രിമാരൻ സിനിമകളുടെ ചരിത്രത്തിൽ പുതിയൊരു തുടക്കം കുറിക്കുക എന്നൊരു നിയോഗം കൂടി മഞ്ജുവിനെ കാത്തിരിക്കുന്നു എന്ന് വേണം കരുതാൻ.
'പൊല്ലാതവന്‍', 'ആടുകളം', 'വിസാരണയ്', 'വടചെന്നൈ' എന്നിങ്ങനെയുള്ള വെട്രിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ 'മേല്‍ സെന്‍ട്രിക്' അല്ലെങ്കില്‍ പുരുഷ കേന്ദ്രീകൃതമായ സിനിമകളാണ്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതായിരുന്നു എങ്കിലും ഒന്നിലും ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് കൂടിയാണ് പുതിയ വെട്രിമാരന്‍ ചിത്രത്തിനൊപ്പം മഞ്ജു വാര്യരുടെ പേര് കേള്‍ക്കുമ്പോള്‍ കൗതുകം ഏറുന്നത്.
അറിഞ്ഞോ അറിയാതെയോ, തന്റെ സിനിമകളിൽ വന്നു ചേരുന്ന സ്ത്രീ പ്രാതിനിധ്യക്കുറവിനെ കുറിച്ച് ബോധ്യവും ആ പ്രവണതകൾ മാറേണ്ടതുണ്ടെന്ന തിരിച്ചറിവും ഉള്ളയാണ് സംവിധായകന്‍ വെട്രിമാരന്‍. അത്തരം മാറ്റങ്ങൾക്കു വേണ്ടി കൂടിയാണ് തന്റെ വരാനിരിക്കുന്ന സിനിമാ ശ്രമങ്ങളെന്ന് വെട്രിമാരൻ തന്നെ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'സ്ത്രീ കേന്ദ്രീകൃതമായ നിരവധിയേറെ സിനിമകൾ ഒരുക്കിയ ബാലു മഹേന്ദ്രയുടെ ശിഷ്യന്‍റെ ചിത്രങ്ങളില്‍ ശക്തമായ സ്ത്രീ സാന്നിദ്ധ്യങ്ങള്‍ കുറവാണല്ലോ?' എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു വെട്രിയുടെ മറുപടി.
"ആ പ്രവണതകൾ മാറേണ്ടതുണ്ടെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. നമ്മൾ ജനിച്ചു വളർന്ന ഒരു സിസ്റ്റത്തിന്റെ കുഴപ്പമാണത്. അമ്മ, സഹോദരി, ബന്ധുക്കളായ സ്ത്രീകൾ അവരുമായൊക്കെയാവും നമ്മൾ കൂടുതൽ കണക്റ്റ് ചെയ്തു വളർന്നത്. അതു കൊണ്ടു തന്നെ കുടുംബത്തിനു പുറത്തുള്ള സ്ത്രീകളെ അത്രയധികം പരിചയപ്പെട്ടിട്ടുണ്ടാവില്ല. മനസ്സിലാക്കാതെ പോയൊരു ഏരിയയാണത്. ഇപ്പോൾ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കുന്നുണ്ട്. ഞാനതിനു വേണ്ടി വർക്ക് ചെയ്യുന്നുമുണ്ട്."
Read more: തന്റെ സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമുണ്ടോ?: വെട്രിമാരന്‍ അഭിമുഖം
"യഥാർത്ഥത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ എന്നത് പോലെ തന്നെ, സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിക്കാൻ ശക്തിയുള്ള സ്ത്രീ കഥാപാത്രങ്ങളും സിനിമയ്ക്ക് ആവശ്യമുണ്ട്. ഒരു സ്ത്രീ സാന്നിധ്യം വേണം, പ്രണയിക്കാൻ ഒരു സ്ത്രീ വേണം – ആ രീതിയിലല്ല സിനിമയിൽ സ്ത്രീകളെ കാണേണ്ടത്. അതൊരു തെറ്റായ സമീപനം ആണ്. സ്ക്രിപ്റ്റിനെ സ്വാധീനിക്കുന്ന, സിനിമയിൽ മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന, സ്വന്തമായ വോയിസ് ഉള്ള , കാഴ്ചപ്പാടുകളുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഉണ്ടാവേണ്ടത്," എന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് തെന്നിന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ നടിമാരിൽ ഒരാളായ മഞ്ജുവിനെ പുതിയ സിനിമയിലേക്ക് വെട്രിമാരൻ തെരെഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിൽ പ്രാമുഖ്യമുള്ള വേഷങ്ങളിൽ മാത്രം അഭിനയിക്കുന്ന മഞ്ജു വാര്യരെ പോലെയുള്ള ഒരു അഭിനേത്രിയെ വെട്രിമാരൻ സിനിമകളിൽ എങ്ങനെയാവും കാണാനാവുക എന്ന ആകാംക്ഷയും പ്രതീക്ഷയും തന്നെയാണ് പുതിയ ചിത്രം പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്.
തമിഴ് സിനിമാ ഇൻഡസ്ട്രി മഞ്ജുവിനെ സംബന്ധിച്ച് ഒരു പുതിയ അനുഭവമാകുമെങ്കിലും തമിഴ് ഭാഷയും സംസ്കാരവും മഞ്ജുവിനെ അന്യമായൊരു ഇടമേയല്ല. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന പുള്ളിലെ മലയാളി പെൺകുട്ടിയായി ഭൂരിഭാഗം മലയാളികളും മഞ്ജുവിനെ നോക്കി കാണുമ്പോഴും മഞ്ജുവിന്റെ വേരുകൾ തമിഴ്നാടുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മഞ്ജു തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതു പോലെ, കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലാണ് മഞ്ജു ബാല്യവും കൗമാരവുമൊക്കെ ചെലവഴിച്ചത്.
ജമന്തിയുടെയും ഭസ്മത്തിന്റെയും പൊടിമണ്ണിന്റെയുമൊക്കെ മണമുള്ള വൈകുന്നേരങ്ങളിൽ അച്ഛന്റെ മോട്ടോർ ബൈക്കിന്റെ ശബ്ദത്തിന് ചേട്ടനൊപ്പം കാത്തിരിക്കുന്ന കുട്ടിക്കാലത്തെ കുറിച്ചൊക്കെ വളരെ ഗൃഹാതുരതയോടെ സംസാരിക്കുന്ന ഒരു മഞ്ജുവിനെയും മലയാളി പലവട്ടം കണ്ടിട്ടുണ്ടാവും. അതുകൊണ്ടു തന്നെ മലയാളത്തോളം തന്നെ ഇഴയടുപ്പം മഞ്ജുവിന് തമിഴ് ഭാഷയുമായും സംസ്കാരവുമായുമുണ്ട്. ഏറ്റവുമൊടുവിൽ ഒരു വേദിയിൽ മഞ്ജു നടത്തിയ തമിഴ് പ്രസംഗവും ശ്രദ്ധേയമായിരുന്നു.
Read more: 'തമിഴില്‍ രണ്ടു വാക്ക് സംസാരിക്കാമോ?' എന്ന് അവതാരക, 'കളി എന്നോടോ?' എന്ന് മഞ്ജു; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us