/indian-express-malayalam/media/media_files/uploads/2018/12/Kerala-Film-Festival-IFFK-2018-films-film-list-dates-Bina-Paul-Interview.jpg)
Kerala Film Festival IFFK 2018 films film list dates Bina Paul Interview
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയേറാൻ ഇനി ഒരു ദിനം മാത്രം ബാക്കി. പ്രളയാനന്തര കേരളത്തിന് ഇങ്ങനെയൊരു ആഘോഷം വേണമോ വേണ്ടയോ എന്ന ചോദ്യങ്ങൾക്കും ആശങ്കങ്ങൾക്കും ഒടുവിൽ, പ്രതിസന്ധികള്‍ ഏറെ കടന്ന് മേള വെളിച്ചം കാണുമ്പോൾ, ചലച്ചിത്രമേളയുടെ ഒരുക്കങ്ങളെ കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഐഎഫ്എഫ്കെ കാത്തുവെയ്ക്കുന്ന സിനിമാനുഭവങ്ങളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവെയ്ക്കുകയാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോൾ വേണുഗോപാൽ.
പ്രളയാനന്തര കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മേള സ്കെയിൽ ഡൗൺ ചെയ്തത് ചലച്ചിത്ര മേളയുടെ കണ്ടന്റിനെ ബാധിച്ചിട്ടുണ്ടോ? ഏതൊക്കെ രീതിയിലാണ് ഈ സ്കെയിൽ ഡൗൺ പ്രതിസന്ധികളുണ്ടാക്കിയത്?
പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ് ഐഎഫ്എഫ്കെ പ്രശസ്തം, ഒന്ന് അതിന്റെ പ്രോഗ്രാമിങ്ങ്. രണ്ട് ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ടു നടക്കുന്ന മറ്റു ആക്റ്റിവിറ്റികൾ. അവയൊക്കെ വിദ്യാർത്ഥികൾക്കും ഇന്ററാക്ഷൻ ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സഹായകരമായ കാര്യങ്ങളാണ്. ഇത്തവണ ബജറ്റ് കുറവായതിനാൽ കൺട്രി ഫോക്കസ്, കൺടെംപ്രറി ഫിലിം മേക്കർ ആന്റ് ഫോക്കസ് പോലുള്ള കാറ്റഗറികൾ ഒഴിവാക്കിയിട്ടുണ്ട്. സാധാരണ കൺടെംപ്രറി ഫിലിം മേക്കർ ആന്റ് ഫോക്കസ് വരുമ്പോൾ അതുമായി ബന്ധപ്പെട്ട വ്യക്തികൾ ഇവിടെയുണ്ടാവും, അവർ ഡെലിഗേറ്റ്സുമായി ഇന്ററാക്റ്റ് ചെയ്യും. സിനിമ കാണൽ മാത്രമല്ല, അതിനൊപ്പം ഫിലിംമേക്കേഴ്സുമായുള്ള സംവാദങ്ങളും ചർച്ചകളുമെല്ലാം ചേരുന്ന ഒന്നാണല്ലോ ഐഎഫ്എഫ്കെ. ഇത്തവണ അത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഓരോ രൂപയും വളരെ സൂക്ഷിച്ചാണ് ചെലവഴിച്ചത്. തീരുമാനം എടുക്കുമ്പോൾ രണ്ടും മൂന്നും നാലും തവണ ആലോചിച്ചു, ഓരോ ചിത്രം തെരെഞ്ഞെടുക്കുമ്പോഴും എക്‌സ്‌പെൻസീവ് ആവുന്നുണ്ടോ എന്ന് ചിന്തിക്കും. വലിയ പ്രോസസിലൂടെയാണ് ഇത്തവണത്തെ പ്ലാനിംഗ് കടന്നുപോയത്.
ഗോവ ഫിലിം ഫെസ്റ്റിവൽ വെച്ചുനോക്കുമ്പോൾ ഐഎഫ്എഫ്കെ താരതമ്യേന ചെറിയ ബജറ്റിലാണ് ഒരുങ്ങുന്ന ചലച്ചിത്രമേളയാണ്. ഗോവൻ ചലച്ചിത്രമേളയ്ക്ക് ഏതാണ്ട് 24 കോടി രൂപയിലേറെ ചെലവുണ്ട്. നമ്മുടേത് ആറര കോടി രൂപയാണ്. അതിനകത്തു നിന്നു കാര്യങ്ങൾ ചെയ്തു പരിചരിച്ചതുകൊണ്ട് പെട്ടെന്നുള്ള സ്കെയിൽ ഡൗൺ പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു.
പ്രതിബന്ധങ്ങളും പ്രതിസന്ധികളും ആശങ്കകളുമൊക്കെ മുന്നിൽ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ ഫിലിം ഫെസ്റ്റിവൽ നടത്താം എന്ന തീരുമാനത്തിൽ തന്നെ എത്തിയല്ലോ, എന്തായിരുന്നു അതിനു പിന്നിലെ പ്രചോദനം? 20 വർഷത്തിലേറെയായി മുടങ്ങാതെ നടത്തിവരുന്ന മേള മുടങ്ങിപ്പോയാൽ രാജ്യാന്തര തലത്തില്‍ ഫെസ്റ്റിവലിന്റെ അഫിലിയേഷനെ ബാധിക്കും എന്നതാണോ ഇത്തരമൊരു തീരുമാനത്തിനു പിറകിൽ?
അതിനൊക്കെ അപ്പുറം, നമ്മൾ അതിജീവിക്കുകയാണ് എന്നതാണ് ഈ മേള ലോകത്തോട് പറയുന്നത്. അതുകൊണ്ട് തന്നെ ഫെസ്റ്റിവൽ വേണ്ടെന്നു വെയ്ക്കേണ്ട സമയമല്ല. ലോകം നമ്മളെ കാണുന്നുണ്ട്, നമ്മൾ മൂവ് ചെയ്യുന്നതും നമ്മുടെ അതിജീവനവും കാണുന്നുണ്ട്. പ്രളയക്കെടുതിയുടെ വിഷാദവശത്തിനപ്പുറം അതിജീവനം മുന്നോട്ട് വെയ്ക്കുമ്പോൾ അതിലൊരു പോസിറ്റിവിറ്റിയുണ്ട്. നമ്മൾ ഫെസ്റ്റിവൽ ആഘോഷിക്കുകയല്ല, പകരം ലോകത്തോട് പറയുകയാണ്, ഞങ്ങൾ മൂവ് ചെയ്യുന്നു, ഇവിടം സുരക്ഷിതമാണ്, കം ബാക്ക് റ്റു കേരള, നിങ്ങൾ വന്നു കാണൂ എന്ന്. നമ്മുടെ ടൂറിസം രംഗവും ആ രീതിയിൽ ഉണരുന്നുണ്ട്, അതൊരു പോസിറ്റീവായ കാര്യമാണ്.
എന്തൊക്കെയാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രധാനപ്പെട്ട ടേക്ക് എവേസ്?
നിലവിൽ നമുക്ക് 30 ഇന്ത്യൻ പ്രീമിയറുകൾ ഉണ്ട്; മുൻപ് ഇന്ത്യയിൽ എവിടടെയും കാണിക്കാത്ത 30 സിനിമകൾ ഐഎഫ്എഫ്കെയിൽ കാണാം. നവാഗതരായ, ചെറുപ്പക്കാരായ കൺടെംപ്രറി സംവിധായകരുടെ വർക്കുകൾ. പിന്നെ, കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന മാജിദ് മജീദിയെ പോലുള്ളവരുടെ സാന്നിധ്യം. ഫെസ്റ്റിവൽ അനുബന്ധ ആക്റ്റിവിറ്റികൾ പോലുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് മിസ്സ് ചെയ്യുമെങ്കിലും ഇത്തരം ചില ആകർഷണങ്ങൾ ഐഎഫ്എഫ്കെയിൽ​ ഒരുക്കിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2018/12/Bina-Paul-Venugopal-1024x767.jpg)
ഓരോ വർഷവും ലോക സിനിമ ചർച്ച ചെയ്യുന്ന ചില വിഷയങ്ങളുണ്ടല്ലോ. ലോകസിനിമ ഈ വർഷം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്ത വിഷയം ഏതാണ്? കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തെരെഞ്ഞെടുപ്പിൽ അത്തരം വിഷയങ്ങൾക്ക് എത്രത്തോളം പ്രസക്തിയുണ്ട്?
കഴിഞ്ഞ വർഷം മൈഗ്രേഷൻ ആയിരുന്നു പ്രധാന തീമുകളിലാന്ന്. ഇത്തവണ സ്ത്രീകളുടെ പ്രശ്നങ്ങൾ, ട്രാൻസ് നാഷണാലിറ്റി എന്നിവയൊക്കെയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതെന്നു തോന്നുന്നു. അതിൽ തന്നെ ട്രാൻസ് നാഷണാലിറ്റിയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഉദാഹരണത്തിന് ഒരു ഫിലിം മേക്കർ മെക്സിക്കൻ ആയിരിക്കാം, പക്ഷേ അയാൾ സിനിമ ചെയ്യുന്നത് മറ്റെവിടെയെങ്കിലുമാണ്. ഇപ്പോൾ തന്നെ, നമ്മുടെ ഓപ്പണിങ്ങ് ഫിലിമിന്റെ സംവിധായകൻ അസ്ഗർ ഫർഹാദി, ഒരു ഇറാനിയൻ​ സംവിധായകനാണ്. പക്ഷേ അദ്ദേഹം സിനിമ ചെയ്തിരിക്കുന്നത് സ്പെയിനിലാണ്. അതിർത്തികൾക്ക് അപ്പുറത്തേക്ക് വളരുന്ന, സംസ്കാരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന സിനിമകൾ. ലോകം ആ രീതിയിലേക്ക് മാറുന്നുണ്ടെന്ന് തോന്നുന്നു. അത്തരം ചിത്രങ്ങൾ മേളയിൽ ഏറെയുണ്ട്. അല്‍ഫോന്‍സോ കുവറോണ്‍ ഒരുക്കിയ 'റോമ'യും അതുപോലൊരു ചിത്രമാണ്. ട്രാൻസ് നാഷണാലിറ്റിയെ പ്രതിനിധീകരിക്കുന്ന വേറെയും ചിത്രങ്ങളുണ്ട് മേളയിൽ.
ഡെലിഗേറ്റ് ഫീസ് കൂട്ടിയതു പോലുള്ള കാര്യങ്ങൾ ചലച്ചിത്രപ്രേമികളുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളെ ബാധിച്ചിട്ടുണ്ടോ?
നല്ല പ്രതികരണമാണ് ലഭിക്കുന്നത്, ഡെലിഗേറ്റ് ഫീ കൂട്ടിയിട്ടും ആളുകൾ വരുന്നുണ്ട്. ഇന്നലെയൊക്കെ ആരും കാണില്ലെന്നാണ് വിചാരിച്ചത്, പക്ഷേ ധാരാളം ആളുകളുണ്ടായിരുന്നു. സർപ്രൈസായി തോന്നി, ഇപ്പോൾ തന്നെ ടാഗോർ തിയേറ്ററിലൊക്കെ നല്ല ആളും ബഹളവുമാണ്. ആളുകൾ ആ ഉത്സവമേളത്തിലേക്ക് വന്നു കഴിഞ്ഞു. ഏതാണ്ട് 8000 നും 8500 നും ഇടയിലുള്ള ഡെലിഗേറ്റുകളെ പ്രതീക്ഷിക്കുന്നുണ്ട് ഇത്തവണ.
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പുരസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ, പ്രത്യേകിച്ചും ക്യാഷ് പ്രൈസ് പോലുള്ളവയുടെ കാര്യത്തിൽ?
ഇല്ല. ഏറെക്കുറെ എല്ലാവരും തന്നെ സ്ട്രഗിൾ ചെയ്യുന്ന ഫിലിം മേക്കേഴ്സ് ആണ്, പുരസ്കാര തുക ഒഴിവാക്കുന്നത് ശരിയല്ലെന്നു തോന്നി. ആദ്യം ലൈഫ് ടൈം അച്ചീവ്മെന്റ് ഒഴിവാക്കാം എന്നായിരുന്നു തീരുമാനം. അതിനിടെയാണ്, മാജിദ് മജീദിയെ പോലെ മഹത്തായ ഒരു ഫിലിം മേക്കറെ ജൂറിയായി ലഭിക്കുന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെ തുക നൽകാൻ തയ്യാറായി ഒരു സ്പോൺസറും മുന്നോട്ടുവന്നു. പിന്നെ എന്തിന് അതു മാത്രമായി ഒഴിവാക്കണം എന്നു തോന്നി. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മാജിദ് മജീദിയ്ക്ക് സമ്മാനിക്കും.
Read More: IFFK 2018: നന്ദിതാ ദാസും ബുദ്ദദേവ് ദാസ്ഗുപ്തയും മുഖ്യാതിഥികള്‍
താങ്കളുടെ അഭിപ്രായത്തിൽ, ഈ വർഷം ഐഎഫ്എഫ്കെയിൽ ഏറ്റവും സ്ട്രൈക്കിംഗ് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമ ഏതാണ്?
രണ്ടു മൂന്നു ചിത്രങ്ങളുണ്ട്. അല്‍ഫോന്‍സോ കുവറോണ്‍ സംവിധാനം ചെയ്ത മെക്സിക്കൻ സിനിമയായ 'റോമ', സംവിധായകൻ ജിയ സൻകെ സംവിധാനം ചെയ്ത ചൈനീസ് ചിത്രം 'ആഷ് ഈസ് ദി പ്യുവറസ്റ്റ് വൈറ്റ്', ഹിരോസാകു കൊറീദ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ഷോപ് ലിഫ്റ്റേഴ്സ്' ഇവ മൂന്നുമായിരിക്കും മേളയിലെ ഏറ്റവും സ്ട്രൈക്കിംഗ് ആവുന്ന ചിത്രങ്ങളെന്നു എനിക്കു തോന്നുന്നു. എന്നെ സംബന്ധിച്ച് കഴിഞ്ഞ വർഷത്തെ ഏറ്റവും വണ്ടർഫുൾ ചിത്രം, 'ഷോപ് ലിഫ്റ്റേഴ്സ്' ആണ്. ​
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.