/indian-express-malayalam/media/media_files/uploads/2022/09/Jagathi-sreekumar.jpg)
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. പകരക്കാരില്ലാത്ത പ്രതിഭ. അപകടത്തെ തുടർന്ന് പത്തു വർഷമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ സിനിമാകഥാപാത്രങ്ങളെയോ സംഭാഷണങ്ങളെയോ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയേണ്ടി വരും. അത്രത്തോളം മലയാളികളുടെ നിത്യജീവിതത്തിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു ജഗതിയുടെ നർമ്മങ്ങൾ.
ഞൊടിയിട കൊണ്ട് തട്ടിക്കൂട്ട് കവിതകളും പാട്ടുകളുമൊക്കെ അവതരിപ്പിക്കാൻ ഏറെ മിടുക്കുള്ള കലാകാരൻ കൂടിയാണ് ജഗതി. അദ്ദേഹത്തിന്റെ ഈ സിദ്ധി നന്നായി അറിയാവുന്ന സംവിധായകർ പല ചിത്രങ്ങളിലും ജഗതിയ്ക്ക് അത്തരത്തിലുള്ള സീനുകളിൽ അഭിനയിക്കാനുള്ള അവസരം നൽകുകയും ചെയ്തിട്ടുണ്ട്. പിൽക്കാലത്ത്, നേരം എന്ന ചിത്രത്തിലൂടെ ഏറെ ഹിറ്റായ 'പിസ്താ സുമാ കിറ സോമ്മാരി സജമാ കിരായ' എന്നു തുടങ്ങുന്ന ഗാനവും ജഗതിയുടെ സൃഷ്ടിയായിരുന്നു. കിന്നാരം (1983) എന്ന ചിത്രത്തിൽ ജഗതി പാടിയ പാട്ടിലേക്ക് ഏതാനും വരികൾ കൂടി കൂട്ടിച്ചേർത്താണ് ശബരീഷ് വർമ്മ നേരത്തിലെ 'പിസ്താ സുമാ കിറ' എന്ന ഗാനമൊരുക്കിയത്.
'പിസ്താ സുമാ കിറ' മാത്രമല്ല, ഒട്ടേറെ നിമിഷകവിതകളും രസികൻ പാട്ടുകളും വിവിധ ചിത്രങ്ങളിലായി ജഗതി പാടിവച്ചിട്ടുണ്ട്. ജഗതിയുടെ നിമിഷ കവിതകളുമായി ബന്ധപ്പെട്ട ഒരു ട്വിറ്റർ ചർച്ചയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Poems by Jagathy Sreekumar 😆*Thread*
— Abhi (@shutupabhii) September 4, 2022
On public demand 😁 pic.twitter.com/AmzDCvuX6v
— Abhi (@shutupabhii) September 4, 2022
എത്രമാത്രം നർമ്മം ഉള്ളിൽ സൂക്ഷിച്ച മനുഷ്യനാണ്, ഇതൊക്കെ ജഗതിചേട്ടനെ കൊണ്ടു മാത്രമേ പറ്റൂ എന്നിങ്ങനെ പോവുന്നു ട്വിറ്റർ ത്രെഡിന് താഴെയായി വരുന്ന കമന്റുകൾ.
പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5-ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതി, കലാലോകത്തേക്ക് കടക്കുന്നത് അച്ഛന്റെ നാടകങ്ങളിലൂടെയാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ മൂന്നാം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ കുറച്ചു കാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്‌ക്കെത്തുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. ഒരു ഹാസ്യതാരം എന്ന നിലയില്‍ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു.
ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എത്രയെത്ര. ഹാസ്യ കഥാപാത്രങ്ങളില്‍ ജഗതിയെ വെല്ലാന്‍ മലയാളസിനിമയില്‍ ആരും തന്നെയില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡിനും ഉടമയാണ്. അരശുംമൂട്ടില്‍ അപ്പുക്കുട്ടനായും, കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയായും വെള്ളിത്തിരയെ വിസ്മയിച്ച അതുല്യ നടന്‍. കാലങ്ങളായി മലയാളത്തിന് ഹാസ്യത്തിന്റെ മറുവാക്കാണ് അദ്ദേഹം. സിനിമ പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഹാസ്യനടന്‍ മാത്രമായിരുന്നില്ല, സ്വഭാവനടനായും വില്ലനായുമെല്ലാം ജഗതി അഭ്രപാളികളെ അതിശയിപ്പിച്ചിട്ടുണ്ട്.
ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. അപകടത്തിനു ശേഷം അടുത്തിടെ ഏതാനും പരസ്യചിത്രങ്ങളിലും സിബിഐ 5ന്റെ അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us