/indian-express-malayalam/media/media_files/uploads/2023/06/b-unnikrishnan-fefka.jpg)
Source/ Youtube
സംവിധായകൻ നജീം കോയയുടെ താമസസ്ഥത്ത് റെയ്ഡ് നടത്തിയത് ഗുഢാലേചനയെ തുടർന്നെന്ന ആരോപണവുമായി ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായി ബി ഉണ്ണികൃഷ്ണൻ. തന്റെ പുതിയ വെബ് സീരീസിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഈരാറ്റുപ്പേട്ടയിൽ താമസിക്കുകയായിരുന്നു നജീം. വിവരം ലഭിച്ചതിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് ഉദ്യോഗസ്ഥർ നജീമിനെ അറിയിച്ചത്. ലഹരി ഉപയോഗിക്കാത്ത തനിക്കെതിരെ ഇങ്ങനെയൊരു നടപടിയുണ്ടായതിൽ മാനസികാഘാതം തോന്നിയ നജീം തന്നെ വിളിച്ച് കാര്യം പറയുകയായിരുന്നെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
"ഔദ്യോഗികമായി പരിശോധിക്കാൻ നജീം ആവശ്യപ്പെട്ടു. ഇത്രയധികം സിനിമാക്കാർ അവിടെ താമസിച്ചിട്ട് എന്തുകൊണ്ട് നജീമിന്റെ മുറി മാത്രം പരിശോധിച്ചു എന്നത് സംശയം നിറഞ്ഞ ചോദ്യമാണ്. തിരുവനന്തപുരത്തു നിന്നെത്തിയ ഉദ്യോഗസ്ഥർ വളരെ എക്സലെന്റ് ലെവലിലുള്ളവരാണെന്നാണ് എനിക്ക് മനസ്സിലായത്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒന്നും ലഭിക്കാതെ അവർക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായത്," നജീമിനെതിരെ നടന്ന ഗുഢാലോചന അന്വേഷിക്കണമെന്നും ഈ വ്യാജവാർത്ത നൽകിയ വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
"അവർ എന്തെങ്കിലും ലഭിക്കുമെന്ന് കരുതിയാണ് അങ്ങോട്ട് വന്നത്. ആരെങ്കിലും മനപൂർവ്വം അവിടെ കൊണ്ടുവയ്ക്കാൻ ശ്രമിച്ചോയെന്നും ഞങ്ങൾക്ക് സംശയമുണ്ട്. കാരണം ഹോട്ടൽ മുറിയാണ്,ഷൂട്ടിങ്ങിനു പോയാൽ അവിടെ ആരുമുണ്ടാകില്ല. എന്തെങ്കിലും കണ്ടെത്തിയാൽ നജീം കോയയെ കുറ്റക്കാരനാക്കുകയും ചെയ്യും." വ്യാജ വിവരം ലഭിച്ച ശേഷമുണ്ടായ ഈ ഒരു നടപടിക്കെതിരെ മന്ത്രി എം ബി രാജേഷിനോടും മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
കുറച്ചു നാളുകളായി സിനിമയെ ചുറ്റുപ്പറ്റി നടക്കുന്ന ചർച്ചകൾ ഒരു പൊതുബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും അതു ഭയമുണ്ടാക്കുന്നെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഗുഢാലോചനയുടെ ഭാഗമായി നടന്ന ഈ റെയ്ഡിനെതിരെ എല്ലാ സംഘടനകളും പ്രതിഷേധം അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.