ശനിയാഴ്ച്ച ഒരു പൊതുവേദിയിൽ വച്ച് സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടൻ ടിനി ടോം നടത്തിയിരുന്നു. ആലപ്പുഴയിൽ കേരള സർവകലാശാല കലോത്സത്തിവന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം. ഇതിനിടയിലാണ് തന്റെ മകനു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും എന്നാൽ മയക്കുമരുന്നിന്റെ ഉപയോഗം മേഖലയിൽ ധാരാളമായുള്ളതു കാരണം ഭാര്യ പറ്റില്ലെന്ന് പറഞ്ഞെന്നും ടിനി വേദിയിൽ പറഞ്ഞത്. മാത്രമല്ല തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിൽ വരെ കൊണ്ടു ചെന്നെത്തിച്ചെന്നും ടിനി പറഞ്ഞു. ആരാണ് ഈ നടനെന്ന് ടിനി വ്യക്തമാക്കിയില്ല.
ടിനി ടോം മകന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ തള്ളുകയാണ് നടനും നിർമാതാവുമായ ധ്യാൻ ശ്രീനിവാസൻ. “ഒരാൾ നശിക്കണമെന്ന് വിചാരിച്ചാൽ അയാൾ നശിക്കും. മകനൊരു ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ, ഇത് ഉപയോഗിക്കണ്ട മോശം സാധനമാണെന്ന് അറിയാമായിരിക്കും. അല്ലാതെ ഒരാൾ വന്നിട്ട് നമ്മുടെ വായിൽ കുത്തിക്കേറ്റി തരില്ലല്ലോ ഈ സാധനങ്ങളെല്ലാം. ബോധവും വിവരവുമുള്ള ഒരുത്തനാണെങ്കിൽ അവനത് ഉപയോഗിക്കില്ല” ധ്യാനിന്റെ വാക്കുകളിങ്ങനെ.
ലഹരി ഉപയോഗിക്കുമ്പോൾ താൻ നല്ലവണ്ണം അഭിനയിക്കുന്നുണ്ടെന്ന് മറ്റുള്ളവർ പറയുന്നതായി ആ നടൻ തന്നോട് പറഞ്ഞെന്നും ടിനി ടോം വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ പേരിൽ ചർച്ചകൾ നടക്കുമ്പോഴാണ് ടിനി ടോമിന്റെ ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയമാകുന്നത്.
താരങ്ങളും മേലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്താൻ ആരംഭിച്ചതിനു പിന്നാലെ ഊർജിതമായ നടപടികൾക്ക് ഒരുങ്ങുകയാണ് കൊച്ചി പൊലീസ്. സിനിമാ ചിത്രീകരണത്തിനിടയിൽ ലഹരി ഉപയോഗം സംബന്ധിച്ചുള്ള വിവരം ലഭിച്ചാൽ ഉടൻ റെയ്ഡ് നടത്താനാണ് പൊലീസിന്റെ തീരുമാനമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.