/indian-express-malayalam/media/media_files/uploads/2020/02/bhadran-mohanlal.jpg)
മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായിരുന്നു. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായ ആടുതോമയെ മലയാളികൾക്ക് സമ്മാനിച്ചത് സംവിധായകൻ ഭദ്രനായിരുന്നു. വർഷങ്ങൾക്കിപ്പുറവും ആടുതോമ ആഘോഷിക്കപ്പെടുമ്പോൾ ആ വിന്റേജ് മോഹൻലാലിനെ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നോർക്കുകയാണ് സംവിധായകൻ ഭദ്രൻ.
"പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്. പക്ഷേ അത് മോഹൻലാലിന്റെ കുഴപ്പമല്ല," കൊച്ചിയിൽ സിപിസി അവാർഡ് വേദിയിൽ സംസാരിക്കുമ്പോൾ ഭദ്രൻ പറഞ്ഞു. റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ‘സ്ഫടിക’ത്തിന്റെ 4K വേർഷൻ/ഡിജിറ്റൽ വേർഷൻ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.
Read more: ഒരു ബിഗിനേഴ്സ് ലക്ക് എനിക്ക് ഉണ്ടായിരുന്നില്ല: മംമ്ത മോഹൻദാസ്
അതേസമയം, പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരികെ എത്തുകയാണ് ഭദ്രൻ. സൗബിൻ സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതൻ’ ആണ് അണിയറയിൽ ഒരുങ്ങുന്ന ഭദ്രൻ ചിത്രം. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനും അതേസമയം ബുദ്ധിവൈഭവവുമുള്ള ജൂത കഥാപാത്രത്തെയാണ് സൗബിന്‍ ‘ജൂതനി’ൽ അവതരിപ്പിക്കുന്നത്. നിഗൂഢതകൾ ഏറെയുള്ള ഒരു ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ ചിത്രമാണ് ‘ജൂതൻ’ എന്നാണ് റിപ്പോർട്ട്. സൗബിനൊപ്പം ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. ഇന്ദ്രൻസ്, ജോയിമാത്യു എന്നിവരും ചിത്രത്തിലുണ്ട്.
Read more: 4K ശബ്ദ-ദൃശ്യ വിസ്മയങ്ങളോടെ 'സ്ഫടികം' വീണ്ടുമെത്തുന്നു
ലോകനാഥന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം സംഗീതസംവിധാനവും ബംഗ്ലൻ കലാസംവിധാനവും നിർവ്വഹിക്കും. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബു ആണ്. ഡോ. മധു വാസുദേവൻ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.